Saturday, June 28, 2008

സംസ്കൃതത്തില്‍ മത്സ്യവും അറബിയില്‍ തുറമുഖവും



( മീനാ അലക്സാണ്ടര്‍ - ഇംഗ്ലീഷ്‌ എഴുത്തുകാരിയായ അര്‍ദ്ധ മലയാളി. തന്നെക്കുറിച്ചും തന്റെ എഴുത്തിനേക്കുറിച്ചും പലയിടത്തായി അവര്‍ സൂചിപ്പിച്ചവ മുറിച്ചെടുത്ത്‌ ഭാഷ മാറ്റിയതാണ്‌ ഈ കുറിപ്പ്‌. )


ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ചില വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ഞാന്‍ ജനിച്ചത്‌. ഇന്ത്യയിലും വടക്കന്‍ ആഫ്രിക്കയിലും വെച്ച്‌ ഇംഗ്ലീഷ്‌ പഠിച്ചു. ഇന്ത്യയില്‍ വെച്ചു ഞാന്‍ ശീലിച്ച ഇംഗ്ലീഷില്‍ എന്റെ അച്ഛന്റെയും അമ്മയുടെയും ഹിന്ദിയും മലയാളവും ഉണ്ടായിരുന്നു.സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച തമിഴും മറാത്തിയും ഉണ്ടായിരുന്നു. പക്ഷെ ഖാര്‍ത്തൂമില്‍ വെച്ച്‌ ഒരു സ്കോട്ടിഷ്‌ അധ്യാപകനില്‍ നിന്നും പഠിച്ച ഇംഗ്ലീഷ്‌ കര്‍ശനമായിരുന്നു.കോളോണിയന്‍ കാര്‍ക്കശ്യത്തിന്റെ സ്വഭാവമുണ്ടായിരുന്നു അതിന്‌. എങ്ങും പരന്ന അറബിഭാഷയില്‍ നിന്നും ഫ്രഞ്ചില്‍ നിന്നും എന്റെ മാതൃഭാഷയായ മലയാളത്തില്‍ നിന്നും സ്വതന്ത്രവുമായിരുന്നു.
അലഹാബാദിലാണ്‌ ഞാന്‍ ജനിച്ചത്‌.അമ്മ മലയാളിയാണ്‌. മേരി എലിസബത്ത്‌ അലക്സാണ്ടര്‍ എന്നാണെന്റെ യഥാര്‍ഥ പേര്‌. മീന എന്നായിരുന്നു എന്നെ വിളിച്ചിരുന്നത്‌. പതിനഞ്ചാം വയസ്സില്‍ ഞാന്‍ എന്റെ ഔദ്ദ്യോഗിക നാമം മീന എന്നാക്കി. പേരു മാറ്റിയതിലൂടെ ഞാന്‍ എന്നെത്തന്നെ മാറ്റുകയായിരുന്നു. എന്നെ ചുറ്റിയിരുന്ന കോളോണിയല്‍ വസ്ത്രം അങ്ങനെ ഞാന്‍ ഊരിയെരിഞ്ഞു.

മീന എന്നത്‌ സംസ്കൃതത്തില്‍ മല്‍സ്യവും ഉറുദുവില്‍ ആഭരണവും അറബിയില്‍ തുറമുഖവുമാണ്‌
എഴുതുന്ന ചില നേരങ്ങളില്‍ എന്റെ ബോധം ഒരു ഒഴിഞ്ഞ ഇടമാണെന്ന് എനിക്ക്‌ തോന്നാറുണ്ട്‌.പൊട്ടും പൊടിയുമായി പലതും അവിടെ വന്നു വീഴുന്നു. കലങ്ങിയ അരുവിയുടെ ഒരു തെല്ല്, മരത്തിന്റെ കടും പച്ചയാര്‍ന്ന ഇലകള്‍, വരണ്ട വഴിയരികിലെ ഉരുളന്‍ കല്ലുകള്‍,സൂര്യവെളിച്ചത്തില്‍ പ്രകാശിക്കുന്ന വെളുത്ത ചുമര്‍, പ്രാവിന്‍ ചിറകുകള്‍, നരച്ച മേല്‍ക്കൂര... അങ്ങനെ പലതും.

വിവിധങ്ങളായ ബിംബങ്ങള്‍ ഓര്‍മകളില്‍ നിന്നും പുറപ്പെടുന്നു. ഓര്‍മകളില്‍ മാത്രമല്ലാതെ ഈ ബിംബങ്ങള്‍ നിലനില്‍ക്കണമെന്ന ഒരു അടങ്ങാത്ത ത്വരയുണ്ടാവുന്നു. അങ്ങനെ അവയ്ക്കു നിലനില്‍ക്കാനുള്ള ഇടമായി കവിത മാറുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഇരുണ്ട വിശാലതയിലൂടെ സുഡാനിലേക്കും തിരിച്ചും സഞ്ചരിക്കുമ്പോള്‍ ഇടം നഷ്ടപ്പെട്ട ഒരാളുടെ അവസ്ഥ ഞാന്‍ അനുഭവിക്കുന്നുണ്ടായിരുന്നു. മണല്‍ നിറഞ്ഞ മുറ്റവും ചുവന്ന മേല്‍ക്കൂരയുമുള്ള ഒരു വീട്‌ അപ്രത്യക്ഷമാവുന്നു എവിടെയാണത്‌? എനിക്കറിയില്ല. നഷ്ടപ്പെടലുകള്‍, അകന്നുനില്‍ക്കലുകള്‍ ഉണ്ടാക്കിയ കുട്ടിക്കാലത്തെ ഈ സംഭ്രമവിഹ്വലതകള്‍ എന്നില്‍ എന്നും ഉണ്ടായിരുന്നു. അത്‌ ഒരു ഇന്ദ്രജാലം പോലെ എന്നെ എഴുത്തിലേക്കു നയിച്ചു.

എഴുത്ത്‌ എനിക്കു പലപ്പോഴും ഞാന്‍ പിന്നിട്ട ഇടങ്ങളിലേക്കുള്ള മടക്കമാണ്‌.ഞാന്‍ എന്റെ അമ്മയില്‍ നിന്നും വന്നു.എന്റെ അമ്മൂമ്മയില്‍ നിന്നും വന്നു, എന്നുവന്നാല്‍ യാഥാസ്ഥിതികമായ ചുറ്റുപാടുകള്‍ വരിഞ്ഞുമുറുക്കിയ സ്ത്രീ പരമ്പരയുടെ പിന്തുര്‍ച്ചയല്ല.കുഞ്ഞുങ്ങളെ പ്രസവിക്കലും മുലയൂട്ടി വളര്‍ത്തലുമാണ്‌ സ്ത്രീയുടെ പരമമായ കര്‍മ്മം എന്ന ഉപദേശത്തിന്റെ എതിര്‍വഴിയായിരുന്നു ജീവിതത്തില്‍. വിവാഹിതയും അമ്മയുമായതോടൊപ്പം തന്നെ ഉദ്യോഗവും എഴുത്തും കൊണ്ടുനടന്നു. അങ്ങനെ സമൂഹം കര്‍ശനമായി നിലനിര്‍ത്തുവാന്‍ ശ്രമിച്ച സ്ര്തീ നിര്‍വചനങ്ങളോട്‌ കലഹിച്ചു.

പലപ്പോഴായുള്ള ദേശാടനങ്ങളിലൂടെ തകര്‍ന്നുപോയ ഒരു സ്ത്രീയാണു ഞാന്‍.
പല പ്രാവശ്യം വേരുകള്‍ പിഴുതെടുക്കപെട്ട ചെടി.
കേരളത്തിലും അലഹാബാദിലും സുഡാനിലും ന്യൂയോര്‍ക്കിലുമാണ്‌ ജീവിതം. ഇതാണ്‌ എന്റെ നാട്‌ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയായ്ക.മലയാളിയായ അമ്മയും,ഉത്തരേന്ത്യക്കാരനായ അച്ഛനും, ഇംഗ്ലീഷിലുള്ള എഴുത്തും ഉണ്ടാക്കിയ സ്വത്വപ്രതിസന്ധി വളരെ കടുത്തതാണ്‌.
എവിടെ നിന്നാണ്‌ ഞാന്‍ വരുന്നത്‌?എന്തിനാണ്‌ എഴുതുന്നത്‌? ആരാണ്‌ ഞാന്‍?അമേരിക്കയില്‍ ഇരുന്നെഴുതുന്ന ഒരു കവയത്രി, പക്ഷെ അമേരിക്കന്‍ കവയത്രിയാണൊ? അതൊ എഷ്യന്‍ അമേരിക്കന്‍ എഴുത്തുകാരിയോ? ഇംഗ്ലീഷില്‍ എഴുതുന്ന തെക്കെ ഇന്ത്യാക്കാരിപ്പെണ്ണ്‍? അതോ ഒരു മൂന്നാം ലോകരാജ്യത്തിന്റെ കവയത്രിയോ?
ഇപ്പോള്‍ ഞാന്‍ എവിടെയാണ്‌? എങ്ങോട്ടാണു പോകേണ്ടത്‌?

കേരളത്തില്‍ വരള്‍ച്ചക്കാലത്ത്‌ ഭൂഗര്‍ഭ ജലസ്ഥാനം അടയാളപ്പെടുത്തുവാന്‍ എത്തുന്ന ദിവ്യന്മാരെ ഓര്‍മ്മവരുന്നു. ജലമുള്ള സ്ഥലമെത്തുമ്പോള്‍ അവരുടെ കൈയ്യിലെ അഗ്രം കൂര്‍ത്ത വടി വിറയ്ക്കുവാന്‍ തുടങ്ങും. അതുപോലേ ഞാനും എന്റെ സ്ഥാനം കണ്ടെത്തുമോ?

ഒരു ഭാഷ മറക്കപ്പെടുമ്പോള്‍ അത്‌ എങ്ങോട്ടാണു പോകുന്നത്‌? സുഡാനിലെ ഖാര്‍ത്തൂമില്‍ നിന്ന്‌ബോംബെയില്‍ എത്തുന്ന നിമിഷം അറബിക്‌ നിറഞ്ഞു നിന്നിരുന്ന എന്റെ തലച്ചോര്‍ പൂര്‍ണ്ണമായും ഒഴിയും.പകരം ഹിന്ദി സ്ഥാനം പിടിയ്ക്കും പക്ഷേ മലയാളവും ഫ്രഞ്ചും ഇങ്ങനെ തലയില്‍നിന്നും ഒരിയ്ക്കലും ഒഴിഞ്ഞു പോയിട്ടില്ല. ഇത്‌ എഴുത്തില്‍ എപ്പോഴും സംഭവിക്കുണ്ട്‌.

യുദ്ധഭൂമിയുടെ അരികുകളിലായിരുന്നു എന്റെ കുട്ടിക്കാലം. ആഭ്യന്തരയുദ്ധം മുറുകിയ സുഡാനിലേക്കും തിരിച്ചുമുള്ള സമുദ്രയാത്രകള്‍. യാത്രയ്ക്കിടയ്ക്ക്‌ ഞങ്ങള്‍ യെമനില്‍ ഇറങ്ങാറുണ്ട്‌.അവിടെ തുറസ്സുകളില്‍ ബ്രിട്ടീഷ്‌ പട്ടാളമുണ്ടായിരുന്നു. തകര്‍ന്ന ചുമരുകള്‍ക്കിടയിലിരുന്ന് പോരാടുന്ന യെമനി യൊദ്ധാക്കളും. ഇപ്പോള്‍ ഇന്ത്യയില്‍ ഹിന്ദുഫാസിസ്റ്റുകള്‍ അഴിച്ചുവിടുന്ന അതിക്രമങ്ങള്‍.....എല്ലാം എന്നെ വ്യക്തിപരമായി ബാധിച്ചിട്ടുണ്ട്‌. എന്റെ ഗദ്യത്തിലും പദ്യത്തിലുമെല്ലാം അത്‌ അനുഭവിക്കാനാകും.

കുട്ടിക്കാലത്ത്‌ ഒരു ഇടവുമായി എന്നെ ബന്ധിപ്പിച്ചിരുന്നത്‌ എങ്ങനെയാണ്‌? കണ്ണുകളടച്ചു നില്‍ക്കുമ്പോള്‍, പഴങ്ങള്‍ നിറഞ്ഞ ഒരു വൃക്ഷത്തിന്റെ തഴ്‌ന്ന കൊമ്പില്‍ നാലുവയസ്സുകാരിയായ ഒരു പെണ്‍കുട്ടിയെ കാണാം. കടും പച്ചയിലകളുടെ പുതപ്പിനുള്ളിലാണവള്‍. മരക്കൊമ്പില്‍ കാലുകള്‍ പൂട്ടിയിട്ട്‌ തലകീഴായി തൂങ്ങിക്കിടന്ന് അവള്‍ കണ്ണുകള്‍ വിടര്‍ത്തി ചുറ്റും കാണുന്നു.തന്റെ പരുത്തിപ്പാവാട മുഖത്തേക്ക്‌ ഊര്‍ന്നുവീഴാതിരിക്കുവാന്‍ അത്‌ അവള്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ ഒതുക്കിവെച്ചിട്ടുണ്ട്‌. സൂര്യവെളിച്ചം അവളുടെ മുഖം തിളക്കമുള്ളതാക്കുന്നു. ആകാശവും കടും പച്ചയിലകളും ഭൂമിയും അവള്‍ തല കീഴായി കാണുകയാണ്‌. ഇലകള്‍ കൊണ്ടോ പാവാട കൊണ്ടോ അവളുടെ മുഖം മൂടുവാന്‍ ഒരു കാറ്റുപോലുമില്ല. അങ്ങനെ തൂങ്ങിക്കിടന്ന് അവള്‍ പതുക്കെ ആടിക്കൊണ്ടിരുന്നു. താഴെ യാത്രാവഴികള്‍ തലങ്ങും വിലങ്ങും മുറിച്ച ഭൂമിയിലേക്ക്‌ വരുവാന്‍ അവള്‍ തയ്യാറാവുന്നില്ല.

പെണ്‍കുട്ടിയുടെ ഉടല്‍ ഒരു ഉരുളന്‍ കല്ലുപോലെ അല്ലെങ്കില്‍ ചെടിയുടെ വേരുപോലെ പ്രകൃതിയുടെ ഭാഗമാണ്‌.പച്ചമരത്തില്‍ ഉറഞ്ഞ ചോര.

Sunday, June 22, 2008

മറഞ്ഞുപോയവര്‍ വിരുന്നുപാര്‍ക്കാന്‍ വരുന്ന ഇടം

സ്വപ്നമായിരുന്നോ എന്ന് അമ്പരപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തിട്ടുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ട് ജീവിതത്തില്‍. അനുഭവങ്ങളേക്കാള്‍ തീവ്രവേദന സമ്മാനിച്ചിട്ടുള്ള സ്വപ്നങ്ങളുമുണ്ടായിട്ടുണ്ട്. സ്വപ്നങ്ങള്‍ നീന്തിക്കുളിക്കാനിറങ്ങുന്ന പുഴയിലേയ്ക്കുള്ള കല്‍പ്പടവുകളാണ് ഓരോ ഉറക്കവും. പകുതി വായിച്ച് അടച്ചുവച്ച പുസ്തകം വീണ്ടും തുറക്കുന്നതുപോലെ തുടര്‍ച്ചയുള്ള രാത്രികളില്‍ സ്ഥിരം സന്ദര്‍ശകരുണ്ടാവും. നീലസാരിയുടുത്ത് കൈയ്യിലൊരു പുസ്തകവുമായി മിനി, കൈയ്യിലോ കാലിലോ മുറിവിന്റെ തുന്നിക്കെട്ടുമായി ബാബു, തിരുനെല്ലൂരിന്റെ കവിതയുമായി വാസു... മരിച്ചുപോയ പ്രിയപ്പെട്ടവരുമായി വര്‍ത്തമാനം പറയാനുള്ള സമയം.
കാപ്പിനിറത്തില്‍ വെള്ള ഈര്‍ക്കില്‍ വരയുള്ള ഷര്‍ട്ടിട്ടു വരുന്ന അച്ഛന്‍. ചാരായത്തിന്റെ വിയര്‍പ്പില്‍ നെറ്റിയിലേയും നെഞ്ചത്തേയും ചന്ദനം അലിഞ്ഞിട്ടുണ്ടാവും. ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ലാത്ത സ്നേഹത്തോടെ ചിരിക്കും. അമ്പലത്തിലെ ചുറ്റുവിളക്ക് കഴിഞ്ഞു വീട്ടില്‍ വന്ന് ചങ്ങാതിയുമായി വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോഴായിരുന്നു ഹൃദയസ്തംഭനം മൂലം അച്ഛന്‍ മരിച്ചത്. ആയിടെയൊന്നും ഞാന്‍ അച്ഛനെ കണ്ടിരുന്നില്ല. മരണസമയത്തും അടുത്തുണ്ടായിരുന്നില്ല. കൌമാരപ്രായം വിട്ടിട്ടില്ലാത്ത മക്കള്‍ വഴിതെറ്റിപ്പോകാന്‍ തുടങ്ങുകയാണെന്ന് ഭയക്കാന്‍ തുടങ്ങുമ്പോള്‍, എല്ലാ പിതാക്കന്മാര്‍ക്കും നാട്ടുനടപ്പുള്ള പരിഭ്രമം കൊണ്ടുള്ള മുന്‍കരുതല്‍ മാത്രമാണ് അച്ഛന്റെ സ്നേഹരാഹിത്യമെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നുമില്ല. പലതും പറയാന്‍ ബാക്കിവച്ചിരുന്നിരിക്കണം, തരുവാനും. അതാവണം സങ്കടം ഉരുള്‍പൊട്ടുന്ന ദിനങ്ങളില്‍, എനിയ്ക്കേറെ ഇഷ്ടമുള്ള ഷര്‍ട്ടുമിട്ട് അടുത്തു വരുന്നത്. ചാരായം കുമ്മുന്ന ചുണ്ടുകള്‍ കൊണ്ട് കവിളില്‍ ഉമ്മ വയ്ക്കുന്നത്.
അപ്പോഴൊന്നും ഒരിക്കലും കുറ്റപ്പെടുത്തി സംസാരിക്കില്ല. കറുത്ത ചട്ടയുള്ള കണ്ണടയ്ക്കു മുകളിലൂടെയുള്ള കൂര്‍ത്ത നോട്ടവുമുണ്ടാവാറില്ല. മതി സംസാരിച്ചത് എന്ന മുന്നറിയിപ്പായി മൂര്‍ച്ചയോടെ മുരടനക്കാറുമില്ല. പരുക്കന്‍ പ്രതലങ്ങള്‍ മൃദുവാകാന്‍ തുടങ്ങിയ കാലത്തായിരുന്നു പൊടുന്നനേ ജീവിതം കഴിഞ്ഞ് അച്ഛന്‍ തിരിച്ചു പോയത്. അതായിരിക്കാം, ഞാനതൊന്നുമല്ലായിരുന്നു എന്ന് എന്നെ ബോദ്ധ്യപ്പെടുത്താന്‍ രാത്രികളില്‍ നിരന്തരം സ്നേഹത്തിന്റെ മണവുമായി വരുന്നത്.
അവധിയ്ക്ക് നാട്ടില്‍ ചെല്ലുമ്പോള്‍, പുസ്തകവും ചോക്കും ചൂരലും മുഖത്ത് പ്രധാനാദ്ധ്യാപികയുടെ നാട്യവുമായി ട്യൂഷന്‍സെന്ററിന്റെ മുമ്പിലെ അരമതിലില്‍ ഇരിപ്പുണ്ടാവും മിനി.
“എന്താടാ എനിയ്ക്ക് കൊണ്ടുവന്നിട്ടുള്ളത്?” എന്ന് ചോദിക്കും.
മരിച്ചുപോയി എന്നു കരുതി കൂട്ടുകാരിയ്ക്ക് ഒന്നും കൊണ്ടുവന്നില്ലല്ലോ എന്നു വിഷമിക്കുമ്പോള്‍ ചിരിച്ച് അവള്‍ പറയും.
“ഞാന്‍ തീര്‍ന്നുപോയെന്നു വിചാരിച്ചോ നീ? വെറുതേ നിന്നെ പേടിപ്പിക്കാന്‍ ഇവരൊക്കെ വെറുതേ പറഞ്ഞതല്ലേ. ഒരു പ്രണയം തകര്‍ന്നതിന് ആത്മഹത്യ ചെയ്യാന്‍ മാത്രം സില്ലിയാണോ ഞാന്‍? നിനക്ക് ഞാന്‍ വാക്കു തന്നിട്ടില്ലേ എന്തൊക്കെ സംഭവിച്ചാലും ഞാന്‍ ആത്മഹത്യ ചെയ്യില്ലെന്ന്! പോയി നിന്റെ കൂട്ടുകാരനെ വിളിച്ചു കൊണ്ടുവാ, ഞങ്ങടെ കല്യാണം നടത്തിത്താ”
വിശ്വസിക്കാനാവാതെ ഞാന്‍ അവളുടെ മുഖത്തു നോക്കി നില്‍ക്കും. അവള്‍ ഉറക്കെ ചിരിക്കും. നിരയൊത്ത പല്ലുകളില്‍ നിറം മങ്ങിയ ഒന്നിനെ തിരിച്ചറിഞ്ഞ് അതവള്‍ തന്നെയെന്ന് ഉറപ്പു വരുത്തും. കുറ്റവും കുറവും കണ്ടുപിടിക്കലാണ് അടുത്ത പരിപാടി. പഴയ രാധാസ് സോപ്പിന്റെ മണമൊക്കെ പോയി ചെക്കന്‍ ഇപ്പൊ വല്യ പെര്‍ഫ്യൂം കുമാരനായി. ആരെ കാണിക്കാനാ ഈ വേഷം കെട്ടലൊക്കെ? ആരെക്കുറിച്ചെഴുതിയതാ ആ കവിത? ഗള്‍ഫിലും ഇവിടത്തെപ്പോലെ ബസ് സര്‍വീസുണ്ടോ? സ്ത്രീകള്‍ മുന്‍സീറ്റിലാണോ ഇരിക്കുക? അറബിനാടാണ്. വെറുതേ കുരുത്തക്കേടൊന്നും ഒപ്പിക്കല്ലേ കുരുത്തങ്കെട്ടോനേ....
പേര്‍ഷ്യക്കാരാ സ്വര്‍ണവാച്ചൊക്കെ കെട്ടി നടക്കാന്‍ നാണമില്ലേ നിനക്ക് എന്ന് ഒരു സ്വപ്നത്തില്‍ അവള്‍ ചോദിച്ചതിനുശേഷം കുറേക്കാലത്തേയ്ക്ക് വാച്ചുപേക്ഷിച്ചു.
എത്രയോ കുറി ആവര്‍ത്തിക്കപ്പെട്ട സ്വപ്നം. ഇനിയും കാണുമായിരിക്കും.
മുട്ടൊപ്പം പൂഴ്ന്നുപോകുന്ന മണലുണ്ടായിരുന്നു അമ്പലപ്പറമ്പില്‍. ഓടിത്തൊട്ടു കളിക്കുമ്പോഴാണ് കാലുകളില്‍ മണല്‍ പിടി മുറുക്കുക. പെട്ടെന്നു കുഴഞ്ഞു പോകും. പല രാത്രികളിലും ദു:സ്വപ്നങ്ങള്‍ എന്നെ ഓടിച്ചിട്ടു പിടിച്ചിട്ടുള്ളത് പഞ്ചസാരയുടെ നിറവും കുട്ടിക്കാലത്തിന്റെ മധുരവുമുള്ള ആ കളിസ്ഥലത്തുവച്ചാണ്. മഴ വാരിയെടുത്തു കൊണ്ടുപോയ മണലിനു കീഴില്‍ ഉറച്ച അടിമണ്ണ് തെളിഞ്ഞിട്ട് കാലമേറെയായി.
ഒരേ തിരക്കഥകൊണ്ടാണ് ദു:സ്വപ്നങ്ങളെല്ലാം ചിത്രീകരിക്കുക പതിവ്. കഥാപാത്രങ്ങള്‍ മാത്രം മാറിക്കൊണ്ടിരിക്കും. ചിലപ്പോള്‍ ഉറക്കെ തെറിപറഞ്ഞുകൊണ്ട് ഓടി വരുന്ന മദ്യപിച്ച ഒരു നായ്ക്കൂട്ടമാകും. അല്ലെങ്കില്‍ ബ്രേക്കുപൊട്ടി ഹോണടിച്ചു വരുന്ന കൊമ്പനാന. അതുമല്ലെങ്കില്‍ ഡ്രൈവറില്ലാതെ ചിന്നം വിളിച്ച് പാഞ്ഞുവരുന്ന ചുവന്ന ചായമടിച്ച, ദുര്‍മുഖമുള്ള വാഹനം. പൂഴിമണലിലൂടെ ഓടിയോടി കാലുകള്‍ കുഴയും. ഉണരുമ്പോള്‍ വിയര്‍ത്തു കുളിച്ചിട്ടുണ്ടാവും.
നിര്‍ത്താതെയുള്ള ഓട്ടങ്ങള്‍. സ്നേഹത്തിന്റെ അറ്റങ്ങള്‍ കൂട്ടിക്കെട്ടാനുള്ള വിഫലശ്രമങ്ങള്‍. അവ‍ സ്വപ്നങ്ങളിലേയ്ക്ക് സംക്രമിക്കുന്നതുകൊണ്ടാവാം, ഓടിത്തളരുന്ന ഒരു ദുസ്വപ്നം പോലുമില്ലാതെ ഉറക്കത്തിന്റെ വെള്ളിത്തിര കെടില്ല എന്ന നിലയിലേയ്ക്ക് ജീവിതത്തെ എത്തിച്ചത്!

Monday, June 9, 2008

വിത്സന് ഉണ്ണി പിറന്നു

പെണ്‍കുഞ്ഞ്

ഇന്ന് (ജൂണ്‍ 9) വൈകീട്ട് ആറുമണി എട്ട് മിനിറ്റ്

ആരാരോ ആരിരാരോ