Tuesday, July 22, 2008

ഒഴുകുകയാണെന്ന് പുഴ കരുതും

പഴയ ചില കടലാസുകള്‍ തിരയുമ്പോള്‍ ഒരു ഓണാശംസാക്കാര്‍ഡ്‌ ഫയലില്‍ ഉറങ്ങുന്നതു കണ്ടു. പച്ചക്കാര്‍ഡില്‍ തെങ്ങോല, വിളറിയ ചന്ദ്രന്‍, കറുപ്പുകേറാന്‍ തുടങ്ങിയ ആകാശം പക്ഷികള്‍... സന്തോഷവും സമൃദ്ധിയുമുള്ള ഓണം ആശംസിച്ചുകൊണ്ട്‌ ചെല്ലപ്പണ്ണന്റെ വിലാസത്തില്‍ നാട്ടിലെ ഒരു ബാങ്കിന്റെ പുനലൂര്‍ ശാഖയില്‍നിന്ന് ബാങ്കുമാനേജരുടെ ഒപ്പോടെ അയച്ചത്‌. എങ്ങനെയാണാവോ അതെന്റെ ഫയലിനുള്ളില്‍ കടന്നു കൂടിയത്‌. ഒരു പക്ഷേ ഇങ്ങനെയൊക്കെയാവും വിസ്മൃതിയിലായിക്കൊണ്ടിരിക്കുന്ന ചില സ്നേഹങ്ങള്‍ ഞാനിവിടെ ഉണ്ടായിരുന്നു എന്ന് സ്വയം പുറത്തുവരുന്നത്‌.
അജ്മാനില്‍ ഒരു ലേബര്‍ ക്യാമ്പിലെ മുറിയില്‍ മൂന്ന് ഇരുനിലക്കട്ടിലുകളിലൊന്നില്‍ താഴെ ചെല്ലപ്പണ്ണനും മുകളില്‍ ഞാനുമായി കുറേ നാള്‍ താമസിച്ചിട്ടുണ്ട്‌. കള്ളുകുടിച്ചു കഴിഞ്ഞാല്‍ പുരാവൃത്തങ്ങള്‍ പറയലായിരുന്നു പുനലൂര്‍ക്കാരന്‍ ചെല്ലപ്പണ്ണന്റെ വിനോദം. യക്ഷിയും പിശാചുക്കളും ആഭിചാരവും കാമവും പകയുമൊക്കെ നിറഞ്ഞ കഥകള്‍. കഥകളുടെ സമാപ്തിയില്‍ ചെല്ലപ്പണ്ണന്‍ യക്ഷിയെ പിടിച്ചു കെട്ടി വീട്ടില്‍ കൊണ്ടുവന്ന് പാര്‍പ്പിച്ചു. ആഴക്കിണറില്‍നിന്ന് വെള്ളം കോരി തന്നെ കുളിപ്പിക്കാനും ചോറു വച്ചു തരാനും ആജ്ഞാപിച്ചു. മന്ത്രം ജപിച്ചു പിശാചിനെ കുപ്പിയിലാക്കി അമ്പലക്കിണറില്‍ കൊണ്ടിട്ടു. തന്നില്‍ ഭ്രമിച്ച സ്ത്രീകളെ മരങ്ങളുടെ മറവിലോ ആളൊഴിഞ്ഞ ഇടങ്ങളിലോ കൊണ്ടുപോയി ഭോഗിച്ചു. തന്നെ എതിരിടാന്‍ വന്നവരെ മഹാമന്ത്രങ്ങളുപയോഗിച്ച്‌ നശിപ്പിച്ചു.
കഥ പറയുമ്പോള്‍ ചെല്ലപ്പണ്ണന്‍ ദേഹാദ്ധ്വാനം ചെയ്തിട്ടെന്നപോലെ വിയര്‍ക്കുകയും കിതയ്ക്കുകയും ചെയ്തു. ഇടയ്ക്കിടെ കഥ നിര്‍ത്തി മുപ്പതാം നമ്പര്‍ ബീഡി വലിച്ചു. മന്ത്രങ്ങള്‍ ജപിച്ച്‌ ഉറങ്ങാന്‍ കിടന്നു. എല്ലാ രാത്രികളിലും ഇടയ്ക്കിടെ ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്ന് കട്ടിലില്‍ എണീറ്റിരിക്കും. പറഞ്ഞു തീര്‍ന്ന കഥകളിലെ സ്ത്രീ കഥാപാത്രങ്ങള്‍ സ്വപ്നത്തില്‍ തിരിച്ചു വന്നിട്ടുണ്ടാവും. അവര്‍ സ്വപ്നത്തില്‍ ചെല്ലപ്പണ്ണനൊപ്പം കിടന്നിട്ടുണ്ടാവും. രണ്ട്‌ തട്ടുള്ള കട്ടില്‍ പാതിരാത്രികളിലെ സ്വയംഭോഗത്തിന്റെ അലകളില്‍ ഉലയാറുണ്ടായിരുന്നു.
ഒരു പതിനഞ്ചു കൊല്ലം മുന്‍പാണ്‌. അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഇത്രയ്ക്ക്‌ വികസിച്ചിട്ടില്ല. ഉപ്പുവെള്ളം കെട്ടിനില്‍ക്കുന്ന താഴ്‌ന്ന ഇടങ്ങള്‍. പാഴ്‌വസ്തുക്കള്‍ കൊണ്ടുനിറച്ച ചതുപ്പുകള്‍. ഉയര്‍ന്ന മണ്‍തിട്ടുകളില്‍ ചെറിയ മരങ്ങളും എരുക്കിന്‍ ചെടികളും നിലത്തു പടര്‍ന്ന ഒരുതരം പുല്ലുമാണ്‌ ആകെയുള്ള പച്ചപ്പ്‌. ക്യാമ്പില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക്‌
ഏറെ പ്രിയമാണ്‌ ആ മരച്ചുവടുകളോട്‌. പേരറിയാത്ത ആ മരങ്ങളുടെ തണലുകള്‍ അവരെ സ്വന്തം ദേശത്തെ ഏറെപ്പരിചയമുള്ള ഏതെങ്കിലും ഇടങ്ങളുമായി കൂട്ടിയിണക്കുന്നു. വേനല്‍ രാത്രികളിലെ വേവ്‌ സഹിക്കാനാകാതെ വീട്ടില്‍നിന്നുമിറങ്ങി ചങ്ങാതിമാരൊത്ത്‌ ഉറക്കം വരുവോളം കഥകള്‍ പറഞ്ഞിരിക്കാറുള്ള സ്ഥലം, ഇഷ്ടമുള്ള ആരെയെങ്കിലും കാത്ത്‌ നാഴികകളോളം മുഷിയാതെ ഇരുന്ന് കിനാവിന്റെ ചുറ്റുഗോവണികള്‍ കയറിപ്പോയ വൈകുന്നേരങ്ങള്‍... അങ്ങനെ പലതും.
ഒഴിവുദിനങ്ങളില്‍ അവര്‍ ആ മരങ്ങള്‍ക്കു ചുവട്ടിലിരുന്ന് ടേപ്‌ റെക്കോര്‍ഡറുകളില്‍ തന്റെ പ്രണയവും സ്വപ്നങ്ങളും കുടുംബനടത്തിപ്പിനെക്കുറിച്ചുള്ള ഉത്ക്കണ്ഠകളും രേഖപ്പെടുത്തി. കാസറ്റും ഈന്തപ്പനയുടേയോ കെട്ടിടങ്ങളുടേയോ പാര്‍ക്കിലെ പൂക്കളുടേയോ പശ്ചാത്തലത്തില്‍ പുതുതായെടുത്ത ഫോട്ടോയും തപാലിലയച്ചു. പരിഭവവും വിരഹവും വേദനകളും സന്തോഷവും നിറഞ്ഞ്‌ തിരിച്ചുവരുന്ന കാസറ്റുകള്‍ കൊടുംവെയിലില്‍ ഉച്ചമയങ്ങുന്ന മരങ്ങളില്‍ ചാരിയിരുന്നു കേട്ടു. ക്യാമ്പിലെ ഭൂരിഭാഗം തെലുങ്കരും എഴുത്തുകളേക്കാള്‍ ആശ്രയിച്ചിരുന്നത്‌ കാസറ്റുകള്‍ ആയിരുന്നു.
ചെല്ലപ്പണ്ണന്‍ സോഫാ പണിക്കാരനായിരുന്നു. അസാമാന്യമായ വേഗതയിലും വൃത്തിയിലും സോഫയുണ്ടാക്കും. അറബിക്കും മുറിയിംഗ്ലീഷും മാത്രമറിയുന്ന സിറിയന്‍ ഫോര്‍മാനോട്‌ മലയാളത്തിലാണ്‌ സംസാരിക്കുക. ഒരു ബുദ്ധിമുട്ടുമില്ലാതെ ചെല്ലപ്പണ്ണന്റെ മലയാളം ഫോര്‍മാനു മനസ്സിലാകുമായിരുന്നു. ഒരു ചെറുചിരിയോടെ അയാള്‍ ചെല്ലപ്പണ്ണന്റെ വര്‍ത്തമാനം കേട്ടു നില്‍ക്കും. എത്ര ക്ഷീണിച്ചാലും ഓവര്‍ടൈം ചെയ്തിട്ടേ മുറിയിലെത്തൂ. എത്ര മദ്യപിച്ചാലും ഒരു ദിവസം പോലും പണി മുടക്കുകയില്ല. ജോലി കഴിഞ്ഞു മുറിയിലെത്തിയാല്‍ കുളികഴിഞ്ഞ്‌ പൂജകള്‍ തുടങ്ങുകയായി. ബദാമും മുന്തിരിയും വാഴപ്പഴവും ചിലദിവസങ്ങളില്‍ പായസവും പ്രസാദമായുണ്ടാവും. മുറിയിലാകെ ചന്ദനത്തിരിയും നെയ്യും മണക്കും.
ഒരു ദിവസം ജോലി കഴിഞ്ഞു വന്നതിനു ശേഷം ചെല്ലപ്പണ്ണന്‍ എന്നെ വിളിച്ചു. വല്ലാതെ വിവശനായിരുന്നു അയാള്‍.
എനിയ്ക്ക്‌ നാട്ടിലേയ്ക്കൊന്നു ഫോണ്‍ ചെയ്യണം. എന്റെ കൂടെ വരാമോ?
നാട്ടിലേയ്ക്കൊന്നു ഫോണ്‍ ചെയ്യണമെങ്കില്‍ രണ്ടു കിലോമീറ്ററോളം നടക്കണം. ബംഗാളി മസ്ജിദിന്റെ അടുത്ത്‌ യൂക്കാലിമരച്ചുവട്ടില്‍ രണ്ട്‌ ടെലഫോണ്‍ ബൂത്തുകളുണ്ട്‌ ഒന്ന് നാണയമിട്ടു വിളിക്കുന്നതും മറ്റൊന്ന് കാര്‍ഡിട്ടു വിളിക്കുന്നതും. നടക്കുന്നതിനിടയില്‍ ഒരെഴുത്തെടുത്ത്‌ എനിയ്ക്ക്‌ വായിക്കാന്‍ തന്നു. എഴുതുമ്പോള്‍ കൈ വിറയ്ക്കുന്നതുകൊണ്ട്‌ ചെല്ലപ്പണ്ണന്റെ വീട്ടിലേയ്ക്കുള്ള കത്തുകള്‍ എഴുതുന്നത്‌ എന്റെ ജോലിയായിരുന്നു. അതുകൊണ്ടുതന്നെ അയാളുടെ വീട്ടുകാരേയും ഏറ്റവും അടുത്ത ബന്ധുക്കളേയും ചങ്ങാതിമാരേയും മന്ത്രവാദികളേയും നേരിട്ടു കണ്ടിട്ടില്ലെങ്കിലും എനിയ്ക്ക്‌ പരിചയമായിരുന്നു.
അയല്‍ക്കാരനും ആത്മസുഹൃത്തുമായ ഒരാള്‍ ചെല്ലപ്പണ്ണനു കൊടുത്ത ഒരു മുന്നറി
യിപ്പായിരുന്നു ആ എഴുത്ത്‌. ചെല്ലപ്പണ്ണന്റെ ഭാര്യ രുഗ്മിണിയും അനിയന്‍ സുകുമാരനുമായുള്ള ബന്ധത്തിന്റെ കഥകള്‍ നാട്ടില്‍ പ്രചാരത്തിലാവുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ്‌.
കഴിഞ്ഞ മാസം ചെക്കപ്പ്‌ ചെയ്തപ്പൊ പ്രഷറുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. അവളുമായി വര്‍ത്തമാനം പറഞ്ഞ്‌ പ്രഷറെങ്ങാനും കൂടി വഴിയില്‍ കിടന്നാല്‍.. അതാ നിന്നെ കൂട്ടിയത്‌. അവളെ ഞാന്‍ കുറ്റം പറയില്ല. ഒറ്റയ്ക്ക്‌ അവള്‍ എന്തൊക്കെ ചെയ്യും? പാവം. എനിയ്ക്ക്‌ രുഗ്മിണിയുടെ ശബ്ദമൊന്ന് കേള്‍ക്കണം. മോളുടേയും.
ഇടറിയ ശബ്ദത്തില്‍ ചെല്ലപ്പണ്ണന്‍ പറഞ്ഞു.
അതു കേട്ടപ്പോള്‍ ഒന്നിലധികം മുനകളുള്ള ഒരാണി എന്റെ ഉള്ളിലൂടെ പാഞ്ഞു കയറി. ഫോണ്‍ ചെയ്തതിനു ശേഷം തിരിച്ചു നടക്കുമ്പോള്‍ ഞാന്‍ കൂടെയുണ്ടെന്ന ഓര്‍മ്മപോലും നഷ്ടപ്പെട്ടായിരുന്നു അയാള്‍ നടന്നത്‌.
ആ എഴുത്തു വായിച്ചതിനു ശേഷം ചെല്ലപ്പണ്ണന്‌ പെട്ടെന്ന് വാര്‍ദ്ധക്യം ബാധിച്ചു. മദ്യപാനത്തിനു ശേഷമുള്ള കഥ പറച്ചില്‍ നിന്നു. പണി സ്ഥലത്തും നിശ്ശബ്ദന്‍. മുറിയിലെത്തിയാല്‍ വേഗം ഭക്ഷണം കഴിച്ച്‌ കട്ടിലില്‍ കയറിക്കിടക്കും. ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോളുള്ള കട്ടിലിന്റെ കരച്ചില്‍ എന്റെ ഉറക്കം നഷ്ടപ്പെടുത്തിത്തുടങ്ങി.പുനലൂരില്‍ റബ്ബര്‍ തോട്ടവും വാഴക്കൃഷിയുമുണ്ട്‌ അയാള്‍ക്ക്‌. ഇരുപതു കൊല്ലം ഗള്‍ഫില്‍ അദ്ധ്വാനിച്ചുണ്ടാക്കിയത്‌. സുകുമാരനാണ്‌ എല്ലാറ്റിന്റേയും മേല്‍നോട്ടം.
ഞാന്‍ നാട്ടിലേയ്ക്കു പോകുന്നു.
ഒരു ദിവസം ചെല്ലപ്പണ്ണന്‍ പറഞ്ഞു.
കമ്പനിയില്‍ കൊടുക്കാന്‍ നീ എനിയ്ക്ക്‌ ഒരു എഴുത്തെഴുതിത്താ.
അതുതന്നെയാണ്‌ നല്ലതെന്ന് എനിയ്ക്കും തോന്നി.
ഇരുപതു കൊല്ലത്തെ വിദേശവാസത്തിനു ശേഷം ഒരാള്‍ തിരിച്ചു പോവുകയാണ്‌. ഗള്‍ഫ്‌ ജീവിതത്തില്‍ എന്താണ്‌ ചെല്ലപ്പണ്ണന്റെ നേട്ടം? ഗള്‍ഫിലെത്തുമ്പോള്‍ അദ്ദേഹത്തിന്‌ മുപ്പത്തിയഞ്ച്‌ വയസ്സ്‌. നാല്‍പതാം വയസ്സില്‍ വിവാഹം കഴിച്ചു. ഇരുപതു കൊല്ലത്തിനിടയില്‍ എട്ടു പ്രാവശ്യം നാട്ടില്‍ പോയി. ഒരു മകള്‍ ജനിച്ചു. മൊത്തം പതിനാറു മാസം നാട്ടില്‍ സ്വന്തക്കാരും ബന്ധുക്കളുമൊത്തുള്ള ജീവിതം. ബാക്കി ഇരുന്നൂറ്റി ഇരുപത്തിനാലു മാസം ഗള്‍ഫില്‍, ലേബര്‍ ക്യാമ്പില്‍ കുബ്ബൂസും കോഴിയും തിന്ന് കാസര്‍ക്കോട്ടുകാരന്‍ ശിവന്‍ സപ്ലൈ ചെയ്യുന്ന മണ്ണെണ്ണയോട്‌ ചേര്‍ന്ന മണമുള്ള വ്യാജമദ്യം കുടിച്ച്‌, ഉറക്കം വരാത്ത പാതിരകളില്‍ സ്വയംഭോഗം ചെയ്ത്‌ ജീവിച്ചു.
പുതുവെള്ളത്തില്‍ പുഴയില്‍നിന്ന് പാടങ്ങളിലേയ്ക്ക്‌ കയറുന്ന ഏറ്റുമീന്‍ പിടിക്കാന്‍ ഈര്‍ക്കിലുപയോഗിച്ചുണ്ടാക്കുന്ന കുരുത്തി എന്ന ഒരു തരം നാട്ടുപകരണമുണ്ട്‌. കടന്നുപോകാനുള്ള ഇടം വിസ്താരമേറിയതും ചെന്നെത്തുന്ന ഇടം ഒരു തിരിച്ചു നീന്തലിനു സാധ്യമാക്കാത്തതുമായ ഘടനയുള്ള ഒന്ന്. അതില്‍ പെട്ടതുപോലെയാണ്‌ പലര്‍ക്കും ഗള്‍ഫ്‌ ജീവിതം. പെട്ടുപോകും.
വൈകിയാണെങ്കിലും കുരുത്തിയില്‍നിന്നും വഴുതി ചെല്ലപ്പണ്ണന്‍ തിരിച്ചു നീന്തി.
നാട്ടില്‍ ചെന്ന് ആദ്യത്തെ ആഴ്ച കഴിഞ്ഞപ്പോള്‍ എനിയ്ക്ക്‌ ഒരു കത്തു കിട്ടി. അവധിക്കു നാട്ടില്‍ ചെല്ലുന്നതും ഗള്‍ഫ്‌ ജീവിതം അവസാനിപ്പിച്ചു ചെല്ലുന്നതും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്‌ ഖേദത്തോടെയുള്ള എഴുത്ത്‌. പിന്നെയും കത്തുകള്‍ വന്നു. അക്ഷരത്തെറ്റുകള്‍ നിറഞ്ഞ ആ കത്തുകളില്‍ കബളിപ്പിക്കപ്പെട്ട ഏകാന്തനായ മൃഗമുണ്ടായിരുന്നു. അത്‌ മുറുമുറുത്തു. ആകാശത്തേയ്ക്കു നോക്കി ഓലിയിട്ടു. പാറകളില്‍ നഖമുരച്ച്‌ മൂര്‍ച്ച വരുത്തി. കണ്ണുനീരൊലിപ്പിച്ച്‌ അലഞ്ഞലഞ്ഞ്‌ അപരിചിതമായ വനഭൂമികളുടെ ഏകാന്തമാ
യ ചെരിവുകളില്‍ അണച്ചു കിടന്നു.
നാട്ടിലെത്തി അഞ്ചാമത്തെ മാസം, കുരുത്തിയില്‍നിന്നു തിരിച്ചു നീന്തിയ മീന്‍ പുതുവെള്ളം പിടിക്കാതെ മരിച്ചു.
ഇടയ്ക്കിടെ ലേബര്‍ ക്യാമ്പില്‍ വരാറുള്ള ചെല്ലപ്പണ്ണന്റെ നാട്ടുകാരനൊരാള്‍ പറഞ്ഞാണ്‌ വിവരം അറിഞ്ഞത്‌. തോട്ടത്തില്‍ റബ്ബര്‍ഷീറ്റുകള്‍ സൂക്ഷിക്കാനുണ്ടാക്കിയ മുറിയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
രണ്ടു മൂന്നു വര്‍ഷത്തോളം ഓണത്തിനും വിഷുവിനും പുതുവര്‍ഷത്തിനും നാട്ടിലെ ഒരു ബാങ്കില്‍നിന്ന് ചെല്ലപ്പണ്ണന്റെ പേരില്‍ തെങ്ങോലയും ചന്ദ്രനും പറക്കുന്ന പക്ഷികളുമൊക്കെയായി, ഗ്രാമപ്രകൃതിയില്‍നിന്ന് വേറിട്ടു താമസിക്കുന്നവനെ പറ്റിക്കാനുള്ള ബിംബസമൃദ്ധി പതിച്ച ആശംസാക്കാര്‍ഡുകള്‍ വരുമായിരുന്നു. ആ ബാങ്കിലെ അക്കൗണ്ട്‌ അദ്ദേഹം ക്ലോസ്‌ ചെയ്തിട്ടുണ്ടായിരുന്നില്ല. ആ അക്കൗണ്ടില്‍ നിന്നായിരുന്നു സഹായമഭ്യര്‍ത്ഥിച്ച്‌ എഴുതിയവര്‍ക്കെല്ലാം പണമയച്ചു കൊടുത്തിരുന്നത്‌. ആഭിചാരക്രിയകള്‍ നടത്തി തന്റെ ഭാര്യയെ തിരികെക്കിട്ടാന്‍ നാട്ടിലെ ഒരു ദുര്‍മന്ത്രവാദിയ്ക്ക്‌ ദക്ഷിണ കൊടുത്തിരുന്നത്‌. പുനലൂരിലെ അദ്ദേഹത്തിന്റെ വീട്ടുവിലാസം അറിയാമായിരുന്നിട്ടും ആ അക്കൗണ്ടിനെക്കുറിച്ച്‌ അവരെ ഒന്നറിയിക്കാന്‍ എനിയ്ക്കെന്തോ തോന്നിയില്ല.
*******
ചിത്രങ്ങള്‍ തപ്പിയെടുത്തു തന്നത് : സുമേഷ്


Tuesday, July 15, 2008

ജലസമാധി

തെങ്ങിന്‍ ചോട്ടില്‍ വാവല്‍ ചപ്പിയിട്ട കശുവണ്ടിയും പുന്നക്കുരുവുമാണ്‌ ചില്ലുപൊടിപോലെ മഞ്ഞ്‌ വീണുകൊണ്ടിരിക്കുന്ന മകരമാസത്തിലെ പ്രഭാതങ്ങള്‍ ഓര്‍മ്മയില്‍ കൊണ്ടുവരിക. തെരഞ്ഞു നടക്കും പറമ്പായ പറമ്പൊക്കെ, പേരറിയാത്ത നാട്ടുചെടികളൊക്കെയുമായി പരിചയവും ചങ്ങാത്തവുമുണ്ടാവുന്നത്‌ അങ്ങനെയാണ്‌. എട്ടുദിക്കുകളിലെവിടെനിന്നെങ്കിലും വീക്കുചെണ്ടയുടെ ഡും ഡും കേള്‍ക്കാം, അരമണിയുടെ ഒച്ച, ആനച്ചങ്ങലയുടെ കിലുക്കം കുത്തുവിളക്കില്‍ കത്തുന്ന വെളിച്ചെണ്ണയുടെ മണം ഒക്കെ ഇടവഴികളെ ഉണര്‍ത്തും.
അമ്പലങ്ങളില്‍നിന്ന് പൂരപ്പറ പോകുന്നതാണ്‌.
അങ്ങനെ ഒരു മകരത്തിലാണ്‌ അവന്‍ അമ്പലനടയില്‍ വെളിപ്പെട്ടത്‌.
ഇവന്‍ പാലക്കാട്ടുകാരനാ. തണുക്കുന്ന മകരപ്രഭാതത്തില്‍ ചെണ്ട മുറുക്കുമ്പോള്‍ പാട്ടമ്പലത്തിലിരുന്ന് നാരായണേട്ടന്‍ പറഞ്ഞു. ഇത്രയ്ക്ക്‌ മുറുക്കിച്ചുവന്ന ചുണ്ടുകള്‍ നാരായണേട്ടനല്ലാതെ ഞാന്‍ വേറെ കണ്ടിട്ടില്ല. അല്‍പം കൂടുതല്‍ വലിപ്പമുള്ള തലയും നീല നിറത്തിലുള്ള ഷര്‍ട്ടും വലിയൊരു ട്രൗസറുമിട്ട്‌ വട്ടം പിടിച്ച കണ്ണുകള്‍കൊണ്ട്‌ ബാബു എല്ലാവരേയും നോക്കിച്ചിരിച്ചു. വെയിലുപോലുള്ള ചിരി.
അക്കാലത്തൊന്നും പാലക്കാടുനിന്ന് കുട്ടികള്‍ വീടുപണികള്‍ക്കായി ഇറക്കുമതി ചെയ്യപ്പെട്ടു തുടങ്ങിയിരുന്നില്ല, അതുകൊണ്ടു തന്നെ ഞങ്ങള്‍ക്ക്‌ അവന്റെ ഭാഷയില്‍നിന്നും പാലക്കാട്ടുകാരനാണെന്ന് മനസ്സിലായിരുന്നില്ല. വര്‍ത്തമാനം പറയുന്നതില്‍നിന്ന് ഒരാള്‍ ഏതു നാട്ടുകാരനാണെന്ന് മനസ്സിലാകുമെന്ന് അന്ന് എനിയ്ക്കറിയില്ലായിരുന്നു. എനിയ്ക്ക് അറിയാവുന്ന ദൂരദേശം വിട്ടുമാറാത്ത തലവേദനയ്ക്ക്‌ ചികിത്സിക്കുവാന്‍ ഇടയ്ക്കിടെ പോകേണ്ടിവന്ന തൃശൂര്‍ ആയിരുന്നു. ആ തൃശൂരിനും അപ്പുറത്ത്‌ എവിടെയോ നിന്ന് ഒരേ സമയം കുട്ടിയും മുതിര്‍ന്നവനുമായ ഒരാള്‍ വീടുപേക്ഷിച്ചു വരിക തികച്ചും അപരിചിതമായ സാഹചര്യങ്ങളില്‍ ജീവിക്കുക എന്നത്‌ ഓര്‍ക്കാനേ കഴിയില്ലായിരുന്നു. ഭൂമിയില്‍ പുന്ന പൂക്കുകയും ഞാവല്‍പഴങ്ങളുണ്ടാവുകയും കശുമാവുകള്‍ നിറഞ്ഞു നില്‍ക്കുകയും പൂരങ്ങളും കുത്ത്‌ റാത്തീബുമൊക്കെ നടക്കുകയും ചെയ്യുന്ന ഒരേ ഒരിടം തളിക്കുളമാണെന്നായിരുന്നു എന്റെ ഉറച്ച വിശ്വാസം.
ബാബു പൂരപ്പറയ്ക്കു വന്ന ആനയുടെ പാപ്പാന്മാരുടെ കൂടെക്കൂടി. കുത്തുവിളക്കു പിടിക്കുക, പറവെയ്ക്കുന്നിടത്തുനിന്ന് ശേഖരിക്കുന്ന നെല്ലും നാളികേരവും ചുമക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുന്ന ശ്രീനിയേട്ടന്റെ വലം കൈയ്യുമായി. പാട്ടമ്പലത്തില്‍ ചെണ്ടകൊട്ടുകാരുടെ കൂടെ ഉറങ്ങി. അടുത്ത വീടുകളില്‍നിന്ന് ഭക്ഷണം കഴിച്ചു. ഞങ്ങളുടെ കൂടെ കളിക്കാനും കൂടി.വീടെവിടെയാണെന്നും വീട്ടിലാരൊക്കെ ഉണ്ടെന്നും ഉള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി ചിരിയായിരുന്നു.
വീടുവിട്ടു പോകുന്നതിനെക്കുറിച്ച്‌ അന്നെനിയ്ക്കത്ര ധാരണയില്ല. അമ്മായിയുടെ അയല്‍ വീട്ടിലെ എന്നെക്കാള്‍ രണ്ടു വയസ്സിന്‌ ഇളയവനായ മധു ഒരിക്കല്‍ വീടു വിട്ടു പോവുകയും രണ്ടാഴ്ചയ്ക്കു ശേഷം തിരിച്ചു വരികയും പിന്നെയും പോവുകയും ചെയ്തു. അന്നവന്‌ ഒരു പതിമൂന്നു വയസ്സൊക്കെ കാണും. ഇതുവരെ തിരിച്ചു വന്നിട്ടില്ല. എന്താണ്‌ പോകുവാനുള്ള കാരണമെന്ന് ആര്‍ക്കും അറിയില്ല.
നല്ലോണം അദ്ധ്വാനിക്കുന്ന ദേഹമായതുകൊണ്ട്‌ ഓടിയും ചാടിയുമുള്ള കളികളിലെല്ലാം അവന്‍ ആധിപത്യം പുലര്‍ത്താന്‍ തുടങ്ങി. കളികളിലുള്ള അവന്റെ ആധിപത്യം അവസാനിപ്പിക്കേണ്ടത്‌ അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞവര്‍ എന്തോ കാരണമുണ്ടാക്കി അവനെ കൂട്ടമായി ആക്രമിച്ചപ്പോഴാണ്‌ വിറച്ചു വിറച്ച്‌ താഴെവീണ്‌ കൃഷ്ണമണികള്‍ മറഞ്ഞ്‌ നുരയും പതയുമൊലിപ്പിച്ച്‌ ആദ്യമായി അവന്‍ അപസ്മാരപ്പെട്ടത്‌. അപസ്മാരം ഞങ്ങള്‍ ആദ്യമായി കാണുകയായിരുന്നു. അവനുമൊത്തുള്ള കളികളില്‍നിന്ന് പിന്നെ പലരും അകന്നു നിന്നു. ബാബു മുഴുവന്‍ സമയവും ആനയ്ക്കും പാപ്പാന്മാര്‍ക്കുമൊപ്പമായി.
അപസ്മാരരോഗിയായതുകൊണ്ട്‌ വീട്ടില്‍ ആര്‍ക്കും തന്നെ കണ്ടുകൂടെന്നും അച്ഛന്റേയും അമ്മയുടേയും സ്നേഹരാഹിത്യമാണ്‌ തന്നെ വീടുവിട്ടു പോരാന്‍ പ്രേരിപ്പിച്ചതെന്നും ഒരിക്കല്‍ അവന്‍ നാരായണേട്ടനോട്‌ പറഞ്ഞു. നാരായണേട്ടന്‍ അവന്‌ പലപ്പോഴും ചായയും പലഹാരങ്ങളുമൊക്കെ വാങ്ങിക്കൊടുത്തു. ഞങ്ങള്‍ക്കു തൊടാന്‍ അവകാശമില്ലാത്ത നാരായണേട്ടന്റെ ചെണ്ടയില്‍ വെറുതേ മുട്ടുവാനുള്ള അനുവാദം ബാബുവിനു കിട്ടിയത്‌ ഞങ്ങളില്‍ അസൂയയുണ്ടാക്കി. അപസ്മാരക്കാരനായ സമപ്രായക്കാരനോട്‌ കാണിക്കേണ്ട സഹതാപമോ സ്നേഹമോ അന്ന് ഞങ്ങള്‍ അവനോട്‌ കാണിച്ചിരുന്നോ എന്ന് സംശയമാണ്‌.
പൂരം നാള്‍ പുലര്‍ന്നു. വലിയ ചന്ദനക്കുറിയും ചെവിയില്‍ പൂവും നാരായണേട്ടന്‍ വാങ്ങിക്കൊടുത്ത വെള്ളമുണ്ടുമൊക്കെയായി അമ്പലത്തിലും, കൊട്ടുകാര്‍ക്കും കാവടിയാട്ടക്കാര്‍ക്കും വിശ്രമിക്കാനുണ്ടാക്കിയ ഓലഷെഡിലുമായി ബാബു തിരക്കിലാണ്‌. പകലെഴുന്നള്ളിപ്പിന്റെ നേരത്ത്‌ മേളക്കാര്‍ക്ക്‌ വെള്ളം കൊടുക്കുവാനും രാത്രി പന്തങ്ങളില്‍ എണ്ണയൊഴിച്ചു കൊടുക്കാനും മാത്രമല്ല, ഒരാളെ എന്തിനെങ്കിലും ആവശ്യമുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നുന്നിടത്തെല്ലാം അവന്‍ വെളിപ്പെട്ടു.
പൂരപ്പിറ്റേന്ന് ബാബുവിനെ കാണാതായി.
രാവിലെ ആനകള്‍ ശ്രീകോവിലിനെ നമസ്കരിച്ച്‌ തിരിച്ചു പോകുന്നതുവരെ അവനെ കണ്ടവരുണ്ട്‌. തലേരാത്രിയുടെ ഉറക്കമിളപ്പിന്റെയും ആഘോഷത്തിമിര്‍പ്പിന്റേയും ക്ഷീണത്തിലായിരുന്നതുകൊണ്ട്‌ ആരുമതു ശ്രദ്ധിച്ചുമില്ല. നടയടച്ചു. ഇനി ഒരാഴ്ച കഴിഞ്ഞാണ്‌ തുറക്കുക. ഭൂതഗണങ്ങളുടെ വിളയാട്ടമായിരിക്കും പൂരപ്പിറ്റേന്നു മുതല്‍ ഒരാഴ്ചയെന്നും അസമയങ്ങളില്‍ അമ്പലപ്പറമ്പിലൂടെ നടക്കരുതെന്നും വല്യച്ഛന്റെ സര്‍ക്കുലറുണ്ട്‌.
മധുരനാരങ്ങയുടേയും ആനപ്പിണ്ടത്തിന്റേയും മണമുള്ള അമ്പലപ്പറമ്പില്‍, വളക്കച്ചവടക്കാര്‍ സ്റ്റാളുകള്‍ ഇട്ടിരുന്ന ഇടങ്ങളില്‍ പൂരം കഴിഞ്ഞാല്‍ തെരച്ചിലിനായി കുട്ടിപ്പട്ടാളമിറങ്ങും.. വളപ്പൊട്ടുകള്‍, കേടുവന്നതുമൂലം ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങള്‍ ഒക്കെ അന്വേഷിച്ച്‌. അതിനിടയില്‍ പാട്ടമ്പലത്തിലും കാവിനു പിന്നിലും ഒന്നു നോക്കി. ബാബുവില്ല. ആനക്കാരുടെ കൂടെ പോയിക്കാണുമെന്ന് ആരോ പറഞ്ഞു. പോയിക്കാണും. പൂരം കഴിഞ്ഞല്ലോ ഇനിയിപ്പൊ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയില്‍ തനിക്കിവിടെ തുടരാനാവില്ല എന്നു വിചാരിച്ചു കാണും. ഏതെങ്കിലും ആനയുടെ പാപ്പാന്‍ കൂടെ കൂടിക്കൊള്ളാന്‍ പറഞ്ഞു കാണും.
പൂരം കഴിഞ്ഞ്‌ രണ്ടാം നാള്‍ അമ്പലത്തിലെ ഇപ്പോഴത്തെ വെളിച്ചപ്പാട്‌ വസന്തന്റെ അലറിക്കരച്ചില്‍ കേട്ടാണ്‌ എല്ലാവരും അമ്പലക്കുളത്തിനരികിലേയ്ക്ക്‌ ഓടിയെത്തിയത്‌. കുളിക്കാനിറങ്ങിയ വസന്തന്‍ വെള്ളത്തിനടിയിലൂടെ ഊളിയിട്ടു ചെന്ന് പൊങ്ങിയിടത്ത്‌ എന്തോ തടഞ്ഞു. നോക്കുമ്പോള്‍, കുളത്തിലേയ്ക്കു വളര്‍ന്ന ചേക്കപ്പുല്ലുകള്‍ക്കിടയില്‍ വരയന്‍ ചണ്ടിയില്‍ കുടുങ്ങിക്കിടക്കുന്നു. കുളത്തിലിറങ്ങിയപ്പോള്‍ അപസ്മാരം ഇളകിക്കാണും.
ആരുമറിയാതെ വന്നു, ആരോടും പറയാതെ തിരിച്ചു പോയി. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ മദ്ധ്യവയസ്കനാകുമായിരുന്ന അവന്‌ വീട്ടില്‍ ഒരു അനിയനോ അനിയത്തിയോ ചേട്ടനോ ഉണ്ടാകുമായിരിക്കും. എന്നെങ്കിലും തിരിച്ചു വരുമെന്ന് അവര്‍ വിചാരിക്കുന്നുണ്ടാവും.
വീടുവിട്ടു പോകുന്നവരെ തികച്ചും അപരിചിതമായ ദേശങ്ങളില്‍ ആരൊക്കെ, എന്തൊക്കെ കാത്തിരിക്കുന്നു!

ചിത്രങ്ങള്‍ : തുളസി

Tuesday, July 8, 2008

നാടകശാല

ഇക്കുറി നാട്ടില്‍ ചെന്നപ്പോള്‍ അശോകേട്ടനെ കണ്ടില്ല. തിരക്കുണ്ടെന്ന് സ്വയം വിശ്വസിപ്പിച്ച്‌ അമ്പലപ്പറമ്പിലൂടെ നടന്നുപോകാറുള്ള മെലിഞ്ഞു നീണ്ട ആ നിഴല്‍ ഓര്‍മ്മയിലും വന്നില്ല. കഴിഞ്ഞ തവണ സിനിമാ തിയേറ്ററിന്റെ മുന്നില്‍ സിഗരറ്റ്‌ വലിച്ചുകൊണ്ട്‌ നില്‍ക്കുമ്പോള്‍ പെട്ടെന്ന് മുന്നില്‍ എത്തി. ഇത്ര വൈകി നീ ഇവിടെ എന്തു ചെയ്യുന്നു. വീട്ടില്‍ പൊയ്ക്കൂടെ? എന്നു ചോദിച്ചു. ഓഹോ ഇയാള്‌ മനുഷ്യരോട്‌ മിണ്ടുമോ? എന്ന് അവിടെ കൂടിനിന്നിരുന്നവര്‍ അത്ഭുതപ്പെടുന്നതു കണ്ടില്ലെന്ന് ഭാവിച്ചു.
* * * * *
വെയിലിനു ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ചൂടും വെളിച്ചവും മഴയ്ക്കും മഞ്ഞിനും കൂടുതല്‍ തണുപ്പും പൂക്കള്‍ക്ക്‌ കൂടുതല്‍ നിറവുമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. പുലര്‍കാലത്ത്‌ ശേഖരേട്ടന്റെ ചായപ്പീടിക രാഷ്ട്രീയചര്‍ച്ചകളുടെ വേദിയായിരുന്ന കാലം. അച്ഛന്റെ സുഹൃത്തായിരുന്ന കൊമ്പന്‍ മീശക്കാരന്‍ ഐ.എന്‍.എ അച്ചാച്ചന്‍ ഒരിക്കല്‍ രാഷ്ട്രീയചര്‍ച്ചയ്ക്കിടെ ആരോ സുഭാഷ്‌ ചന്ദ്രബോസിനെക്കുറിച്ച്‌ എന്തോ മോശമായിപ്പറഞ്ഞതു കേട്ട്‌ ചായകുടിക്കാന്‍ വന്നവരിലുണ്ടായിരുന്ന ആരുടേയോ കൈയ്യിലെ വാക്കത്തി വാങ്ങി തന്റെ കൈത്തണ്ട പൂണ്ട്‌ വീര്യം കാണിച്ചിട്ടുള്ളത്‌ ആ ചായക്കടയില്‍ വച്ചായിരുന്നു. ചായയടിക്കുമ്പോള്‍ ശേഖരേട്ടന്‍ ആ പഴയകാലത്തെക്കുറിച്ച്‌ പറയും. ഞങ്ങളൊക്കെ കേട്ടിരിക്കും. അന്ന് അശോകേട്ടന്‍ ഇങ്ങനെ മെലിഞ്ഞ്‌ വളഞ്ഞിട്ടില്ല. തീക്ഷ്ണമായ കണ്ണുകളും കട്ടിമീശയും മെലിഞ്ഞതെങ്കിലും ആരോഗ്യമുള്ള ശരീരവും തോരാത്ത വര്‍ത്തമാനവുമായി ഒരാള്‍. വായനശാലയിലുണ്ടാവും. അമ്പലപ്പറമ്പിലുണ്ടാവും. തളിക്കുളം സെന്ററിലുണ്ടാവും. നാടകത്തെക്കുറിച്ചും കവിതയെക്കുറിച്ചുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും.
* * * * *
ധനുമാസം കഴിഞ്ഞിട്ടേയുള്ളൂ. പൂഴിമണ്ണ്‍ രാത്രിമഞ്ഞില്‍ നനഞ്ഞിട്ടുണ്ടായിരുന്നു. അരയാലിലകളില്‍ കാറ്റ്‌ കുഞ്ഞു കിലുക്കകള്‍ കെട്ടിയിട്ടുണ്ടായിരുന്നു. ഏഴിലം പാലയില്‍ അക്കൊല്ലത്തെ ആദ്യത്തെ പൂക്കള്‍ വിരിഞ്ഞിരുന്നു.മണലില്‍ മലര്‍ന്ന് കിടന്ന് കാജാബീഡി വലിച്ചുകൊണ്ട്‌ അശോകേട്ടന്‍ ചൊല്ലി.
അകലെ പര്‍വതാഗ്രത്തില്‍
ഉന്മത്തനായൊരന്ധനെപ്പോലെ
ശിവനിരിക്കുന്നു. . .
പെയ്തുകൊണ്ടിരുന്ന മഞ്ഞ്‌ കവിതയെ തെല്ലും നനയ്ക്കുന്നുണ്ടായിരുന്നില്ല. ആല്‍മരത്തില്‍ ചാരിയിരുന്ന് ഞങ്ങള്‍ എഴുതിയെടുത്തുകൊണ്ടിരുന്നു. പടിക്കല്‍ വന്നുനിന്ന് അമ്മ ഇടയ്ക്കിടെ സമയം ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു. തലയ്ക്കു സുഖമില്ലാത്ത ഒരാളുടെ കൂടെ രാത്രികളില്‍ ഇരുന്ന് സാഹിത്യം പറയുന്നത്‌ അമ്മയ്ക്ക്‌ അത്ര ഇഷ്ടമായിരുന്നില്ല."മോന്‍ കഥാപുസ്തകങ്ങള്‍ അധികം വായിക്കുകയൊന്നും വേണ്ട... അമ്മായീരോടത്തെ ബാലഷ്ണേട്ടനെ കണ്ടില്ലേ... എത്ര നല്ല സ്വഭാവായിരുന്നു, എന്തൊരു പണിക്കാരനായിരുന്നു. വാതിലൊക്കെ കൊത്തുപണി ചെയ്യുന്നത്‌ കണ്ടാ നോക്കി നിക്കും. നല്ല കയ്യും കണക്കും. കള്ള്‌ കുടിക്കില്യ, കാശ്കണ്ടമാനം കളയില്ല. കഥയെഴ്‌തി കഥയെഴ്‌തി തട്ട് മ്പൊറത്തുനിന്ന് എറങ്ങാണ്ടായി. പിന്നെ നാട്‌ വിട്ട്‌ പോയില്ലേ... ഇന്നലെ വന്നപ്പോഴും അമ്മായിയ്ക്ക്‌ അതു തന്നെയായിരുന്നു പറഞ്ഞ്‌ കരയാന്‌ണ്ടായിരുന്നത്‌."

അക്കാലത്ത്‌ അമ്മ ഇടയ്ക്കിടെ പറയുമായിരുന്നു.

അശോകേട്ടന്‍ രണ്ട് നാടകങ്ങളെഴുതി‍. ദുര്‍വ്വാസാവ്‌, കല്‍ക്കി. തളിക്കുളം നാടകശാലയുടെ പേരില്‍ അവ തട്ടില്‍ കയറി. എപ്പോഴും തമാശ പറയുന്ന ഹുസൈനിക്ക,യൗവനം തീരും മുന്‍പേ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു മരിച്ചുപോയ ശ്രീനിയേട്ടന്‍, സക്കറിയ, എല്ലാവരും നടന്മാരാണെന്ന് തെളിയിച്ചു ആ നാടകങ്ങള്‍. ഞാന്‍ ആദ്യമായി ഒരു നാടകനടിയെ അടുത്ത്‌ കാണുന്നത്‌ നാടക റിഹേഴ്സല്‍ നടക്കുന്നത്‌ കാണാന്‍ പോയപ്പോഴായിരുന്നു.

* * * * *
പിന്നെയെപ്പോഴാണാവോ അശോകേട്ടന്റെ താളം തെറ്റിയത്‌. പ്രണയത്തകര്‍ച്ചയോ വീട്ടിലെന്തെങ്കിലും പ്രശ്നങ്ങളോ ആരും പറഞ്ഞു കേട്ടിട്ടില്ല. കഞ്ചാവ്‌ വലിക്കുമെന്നൊക്കെ കേട്ടിട്ടുണ്ടായിരുന്നു. മുന്‍പേ ചെറുതായി ഉണ്ടായിരുന്ന മനോരോഗം അധികമായി. ഒരവസരത്തില്‍ ആക്രമണോത്സുകത പോലുമുണ്ടായിരുന്നു. ചികില്‍സയുടെ ഒരു ഘട്ടം കഴിഞ്ഞ്‌ പുറത്തുവന്നത്‌ വേറൊരാളായിട്ടായിരുന്നു. വര്‍ത്തമാനം അവനവനോടു മാത്രമായി. വല്ലപ്പോഴും ഏറ്റവും അടുത്തവരോടു മാത്രം മിണ്ടും. കണ്ടിട്ടു മിണ്ടിയില്ലെങ്കിലോ എന്ന് വിചാരിച്ചു പോകുമ്പോഴായിരിക്കും പിന്നില്‍നിന്ന് വിളിക്കുക. കൊടും വെയിലിലായാലും നിന്ന് വര്‍ത്തമാനം പറയും. എന്താ അശോകേട്ടാ വിശേഷം എന്നു ചോദിച്ചു ചെന്നാല്‍ കേള്‍ക്കാത്തതുപോലെ പോയെന്നും വരും. ചിലപ്പോള്‍ അത്യാവശ്യമായി ഒരിടത്ത്‌ ചെല്ലാനുണ്ടെന്ന് പറഞ്ഞ്‌ തിരക്കിട്ടു പോകും. ആ യാത്ര മിക്കവാറും വീട്ടില്‍ നിന്നു തുടങ്ങി അമ്പലപ്പറമ്പിലൂടെ കിഴക്കോട്ട്‌ നടന്ന് റോഡിലെത്തി തെക്കോട്ട്‌ നടന്ന് സെന്ററിലൂടെ ബീച്ചുറോഡില്‍ കയറി വടക്കോട്ട്‌ നടന്ന് സ്വന്തം മുറ്റത്തുതന്നെ അവസാനിക്കും. നീ ഇവിടിരിയ്ക്ക്‌ നമുക്ക്‌ വര്‍ത്തമാനം പറയാം എന്നു പറഞ്ഞ്‌ ആല്‍ത്തറയില്‍ പിടിച്ചിരുത്തി മൗനമായിരിക്കും. മിണ്ടാതെ എണീറ്റു നടക്കും. ആരൊക്കെയോ എന്നെ നിരീക്ഷിക്കുന്നുണ്ട്‌ എന്ന് ഇടയ്ക്കിടെ പറയും. മനോരോഗത്തിന്റെ പേരില്‍ മറ്റുള്ളവര്‍ അകറ്റിനിര്‍ത്തുക കൂടി ചെയ്തതോടെ ഉള്ളിലേയ്ക്ക്‌ വലിയല്‍ പൂര്‍ണമായി.
സമൂഹശരീരത്തിന്‌ ഇത്രയേറെ പരിക്കുകള്‍ ഏല്‍ക്കുന്നതിനും മുന്‍പ്‌. വായനശാലകള്‍ ഗ്രാമങ്ങളുടെ ഞരമ്പുകളില്‍നിന്ന് ശസ്ത്രക്രിയയിലൂടെ എടുത്തുകളയപ്പെടുന്നതിനും മുന്‍പ്‌, ക്വൊട്ടേഷനും പീഡനവുമൊക്കെ കൗമാരകാലം മുതലേയുള്ള സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങളായിത്തീരുന്നതിനും മുന്‍പ്‌ രണ്ട്‌ നാടകങ്ങള്‍ എഴുതുകയും ഒരു നാട്ടുമ്പുറത്തെ കുറച്ചു യുവാക്കളുടെ ഇച്ഛാശക്തിയുപയോഗിച്ച്‌ ആ നാടകങ്ങള്‍ അരങ്ങിലെത്തിക്കുകയും ചെയ്ത ഒരാളാണ്‌ താന്‍ എന്ന് അശോകേട്ടന്‍ പോലും മറന്നു പോയത്‌ എങ്ങനെയാണാവോ.
തളിക്കുളത്തെ വായനശാലയിലെ പുസ്തകങ്ങള്‍ അശോകേട്ടനെ എന്നപോലെ പലരേയും ഓര്‍മ്മിക്കുന്നുണ്ടാവും. തുന്നലഴിഞ്ഞു തുടങ്ങിയ നോട്ടുപുസ്തകങ്ങളില്‍ എഴുതിയ രണ്ടായിരത്തില്‍പ്പരം കവിതകളും ഗാനങ്ങളും ഇപ്പോള്‍ എവിടെയാണാവൊ!


ചിത്രങ്ങള്‍ : തുളസി
എന്തിനിങ്ങനെ എഴുതുന്നു ഒറ്റ ക്ലിക്ക് പോരേ ഇതൊക്കെ പറയാന്‍ എന്ന് ഓര്‍മ്മിപ്പിക്കുന്നുണ്ട് തുളസിയുടെ ചിത്രങ്ങള്‍.
* * * * *

Wednesday, July 2, 2008

മീനുകളുടെ ഭാഷ

വിവിധാകാരങ്ങളില്‍ ഭംഗിയുള്ള ചില്ലുകുപ്പികള്‍ ഇന്നത്തേതുപോലെ ലഭ്യമായിരുന്നില്ല അക്കാലത്ത്‌. ജനാര്‍ദ്ദനന്‍ വൈദ്യരുടെ പീടികയില്‍നിന്ന് അമ്മയ്ക്ക്‌ വേണ്ടി വാങ്ങി വരാറുള്ള മരുന്നുകളുടെ കുപ്പി കാണാന്‍ അത്ര നന്നല്ല, പോരാത്തതിന്‌ അതിന്റെ കഴുത്ത്‌ ഇടുങ്ങിയതുമാണ്‌. പിന്നെയുള്ളത്‌ അച്ഛന്‍ കൊണ്ടുവരുന്ന ചാരായക്കുപ്പിയാണ്‌, അതാണെങ്കില്‍ ചാരായഷാപ്പില്‍ കൊടുത്താല്‍ കാശുകിട്ടുമെന്നതുകൊണ്ട്‌ കളിക്കാന്‍ കിട്ടുകയുമില്ല. കിട്ടിയാലും തീരെ ആകര്‍ഷകമല്ല അതിന്റേയും രൂപം. ഒരിക്കല്‍ എവിടെനിന്നാണെന്നോര്‍മ്മയില്ല ഹോര്‍ലിക്സിന്റെ ഒരു ഒഴിഞ്ഞ കുപ്പി കിട്ടി. അതായിരുന്നു കുറേനാളേയ്ക്ക്‌ എന്റെ അക്വേറിയം.

പാടത്തുനിന്ന് പിടിച്ച രണ്ടുമൂന്നു പരല്‍ക്കുഞ്ഞുങ്ങള്‍. (അവയ്ക്ക്‌ സ്വര്‍ണമീനുകളേക്കാള്‍ ഭംഗിയുണ്ട്‌,ചൊടിയും!) അടിയില്‍ പൂഴിമണല്‍, ചെറിയ ചെറിയ വെള്ളാരങ്കല്ലുകള്‍ മൂന്നു നാലു മണി നെല്ല്, രണ്ടുമൂന്നു ദിവസം കൊണ്ട്‌ നെല്‍മണികള്‍ മുളച്ച്‌ ആണ്ടുവളരും. സൂര്യനെക്കാണാനുള്ള കൊതിയോടെയുള്ള അവയുടെ വളര്‍ച്ച, അമ്പലക്കുളത്തിന്റെ നടുവില്‍ മുങ്ങി മണലില്‍ കാല്‍ തൊട്ട്‌ ശ്വാസം കിട്ടാതെ മുകളിലേയ്ക്ക്‌ കുതിക്കുമ്പോള്‍ അനുഭവിച്ചിട്ടുണ്ട്‌. രണ്ടു ദിവസം കഴിഞ്ഞാല്‍ പരലുകള്‍ ചത്തുപൊന്തും. പാടത്തുനിന്ന് വീണ്ടും പരല്‍ക്കുഞ്ഞുങ്ങള്‍ക്ക്‌ അലങ്കാരമത്സ്യങ്ങളുടെ വേഷം കെട്ടേണ്ടിവരും. ഇടയ്ക്കിടെ വെള്ളം മാറ്റണമെന്നും തീറ്റ്‌ ഇട്ടുകൊടുക്കണമെന്നും അറിയില്ലായിരുന്നു. പാടത്തെ വെള്ളം ആരും ഇടയ്ക്കിടെ മാറ്റുന്നില്ലല്ലോ!

നീന്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ മുന്നിലെ ചില്ലില്‍ ജലനര്‍ത്തകര്‍ ഇടയ്ക്കിടെ മൂക്കുമുട്ടിച്ചു കൊണ്ടിരിക്കും. ഞങ്ങളെ പുറത്തു വിടൂ, പാടത്ത്‌ പായലുകള്‍ക്കിടയില്‍ ഞങ്ങള്‍ ഒളിച്ചു കളിച്ചോട്ടെ. വരമ്പുകളില്‍ ഏകാഗ്രതയോടെ കൊക്കുകളും മരക്കൊമ്പുകളില്‍ പൊന്മകളും ഞങ്ങളെ കാത്തിരിക്കുന്നു. എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കും. വെള്ളിപോലെ തിളങ്ങുന്ന ചെതുമ്പലുകളും നീന്തലിലെ ഉടല്‍ വഴക്കവും നോക്കി രസിക്കുന്ന അക്കാലത്ത്‌ നിശ്ശബ്ദരുടെ ഭാഷ വശമായിട്ടില്ലായിരുന്നു. ജീവിക്കുന്ന ഇടത്തില്‍നിന്ന് പറിച്ചു മാറ്റപ്പെടുമ്പോഴുണ്ടാകുന്ന കൊടും വേദന അറിയില്ലായിരുന്നു. അപരിചിതമായ ഇടത്ത്‌ വളരുമ്പോഴുണ്ടാവുന്ന, 'ഇത്‌ എന്റേതല്ല' എന്ന ബോധം കൈവന്നിട്ടില്ലായിരുന്നു.

ആവശ്യമില്ലാത്ത സാധനങ്ങള്‍ ഒഴിവാക്കിയ ബള്‍ബില്‍ വെള്ളം നിറച്ചാല്‍ വളരെച്ചെറിയ മീനിനെ അതില്‍ പാര്‍പ്പിക്കാം എന്ന് മനസ്സിലായി. ഒരു ചരടില്‍ കോര്‍ത്താല്‍ കൂടെ കൊണ്ടുനടക്കുകയുമാവാം. ബള്‍ബിന്‌ സത്യത്തില്‍ ചില്ലിന്റെ പുറന്തോടും അലൂമിനിയത്തിന്റെ മൊത്തിയും അതില്‍ നൂലിട്ടുകെട്ടാവുന്ന ദ്വാരവും മാത്രമേ ആവശ്യമുള്ളൂ. ഉള്ളിലെ വടിപോലുള്ള ഭാഗവും അതുറപ്പിച്ച കറുത്ത നിറത്തിലുള്ള വസ്തുവും അമ്മാമ്മ മുറുക്കാനിടിക്കുന്ന ഇരുമ്പു കഷണം കൊണ്ട്‌ എത്ര ബുദ്ധിമുട്ടിയാണ്‌ എടുത്തു കളയാറ്‌! അങ്ങനെ വൃത്തിയാക്കിയ ബള്‍ബില്‍ വെള്ളം നിറച്ച്‌ ജനാലയില്‍ കെട്ടിത്തൂക്കി കണ്ണാടിവെളിച്ചമടിച്ചായിരുന്നു മുറിയിലെ ചുമരുകളില്‍ അക്കാലത്തെ സിനിമാ പ്രദര്‍ശനം. പലതരം ഇലകള്‍, ഫിലിം കഷണങ്ങളിലെ ജയഭാരതിയും നസീറുമൊക്കെ കുമ്മായച്ചുമരില്‍ പ്രത്യക്ഷപ്പെടുന്ന നിശബ്ദസിനിമകള്‍.

അവധിക്കാലമായിരുന്നു. മാമന്റെ വീട്ടിലേയ്ക്ക്‌ പാര്‍ക്കുവാന്‍ പോയാല്‍ ഒരാഴ്ച കഴിഞ്ഞാണ്‌ തിരിച്ചെത്തുക.തെക്കേപ്പറമ്പില്‍ താഴ്‌ന്നു നില്‍ക്കുന്ന കശുമാവിന്‍ ചില്ലയില്‍ ഒരു കുഞ്ഞു പരല്‍മീനെയിട്ട ബള്‍ബ്‌ ഒരിക്കല്‍ കെട്ടി ഞാത്തിയിട്ടിരുന്നു. വെയിലില്‍ മിന്നുന്ന സ്ഫടികത്തിനുള്ളില്‍ അതങ്ങനെ നീന്തിക്കൊണ്ടിരുന്നു. മാമന്റോടെ പോകുവാനുള്ള ഉത്സാഹത്തില്‍ മീന്‍ കുഞ്ഞിനെ മറന്നു പോയി. ഒരാഴ്ച കഴിഞ്ഞ്‌ തിരിച്ചു വന്ന് മുറ്റത്തങ്ങനെ ചുറ്റി നടക്കുമ്പോഴാണ്‌ ഒരു മിന്നല്‍ പോലെ കശുമാവിന്‍ ചില്ലയിലെ ബള്‍ബ്‌ ഓര്‍മ്മ വന്നത്‌. ഓടിച്ചെന്നു നോക്കുമ്പോള്‍ ബള്‍ബ്‌ ഇളകുന്ന ഇലച്ചില്ലയില്‍ തൂങ്ങിക്കിടപ്പുണ്ട്‌. അതിലെ കലക്കമുള്ള വെള്ളത്തില്‍, ഏകാന്തതയില്‍ നീന്തിക്കൊണ്ടിരിക്കുന്നു പരല്‍ക്കുഞ്ഞ്‌.

സ്ഫടികത്തടവറയില്‍ ഒറ്റയ്ക്കങ്ങനെ നീന്തുമ്പോള്‍ അതെന്താവും വിചാരിച്ചിരുന്നിരിക്കുക? എന്നെക്കണ്ടപ്പോള്‍ സംഭ്രമക്കണ്ണുകളാല്‍ നോക്കി അത്‌ എന്തായിരുന്നു പറയുവാന്‍ ശ്രമിച്ചത്‌?

ഇപ്പോഴായിരുന്നെങ്കില്‍, ചില്ലുകൂട്ടിലെ മീന്‍ കുഞ്ഞ്‌ കുളവാഴകള്‍ പൂത്ത ഗ്രാമജലധമനികളെ എന്നപോലെ നാടിനെ, അതിന്റെ ഇടവഴികളെ, വെയിലില്‍ മിന്നുന്ന മണലിനെ ആഗ്രഹിക്കുന്ന എനിയ്ക്ക്‌ അതിന്റെ ഭാഷ ഒരു വാക്കുപോലും വിടാതെ മനസ്സിലാകുമായിരുന്നു.

ചിത്രങ്ങള്‍ : തുളസി