Saturday, June 28, 2008

സംസ്കൃതത്തില്‍ മത്സ്യവും അറബിയില്‍ തുറമുഖവും



( മീനാ അലക്സാണ്ടര്‍ - ഇംഗ്ലീഷ്‌ എഴുത്തുകാരിയായ അര്‍ദ്ധ മലയാളി. തന്നെക്കുറിച്ചും തന്റെ എഴുത്തിനേക്കുറിച്ചും പലയിടത്തായി അവര്‍ സൂചിപ്പിച്ചവ മുറിച്ചെടുത്ത്‌ ഭാഷ മാറ്റിയതാണ്‌ ഈ കുറിപ്പ്‌. )


ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ചില വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ഞാന്‍ ജനിച്ചത്‌. ഇന്ത്യയിലും വടക്കന്‍ ആഫ്രിക്കയിലും വെച്ച്‌ ഇംഗ്ലീഷ്‌ പഠിച്ചു. ഇന്ത്യയില്‍ വെച്ചു ഞാന്‍ ശീലിച്ച ഇംഗ്ലീഷില്‍ എന്റെ അച്ഛന്റെയും അമ്മയുടെയും ഹിന്ദിയും മലയാളവും ഉണ്ടായിരുന്നു.സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച തമിഴും മറാത്തിയും ഉണ്ടായിരുന്നു. പക്ഷെ ഖാര്‍ത്തൂമില്‍ വെച്ച്‌ ഒരു സ്കോട്ടിഷ്‌ അധ്യാപകനില്‍ നിന്നും പഠിച്ച ഇംഗ്ലീഷ്‌ കര്‍ശനമായിരുന്നു.കോളോണിയന്‍ കാര്‍ക്കശ്യത്തിന്റെ സ്വഭാവമുണ്ടായിരുന്നു അതിന്‌. എങ്ങും പരന്ന അറബിഭാഷയില്‍ നിന്നും ഫ്രഞ്ചില്‍ നിന്നും എന്റെ മാതൃഭാഷയായ മലയാളത്തില്‍ നിന്നും സ്വതന്ത്രവുമായിരുന്നു.
അലഹാബാദിലാണ്‌ ഞാന്‍ ജനിച്ചത്‌.അമ്മ മലയാളിയാണ്‌. മേരി എലിസബത്ത്‌ അലക്സാണ്ടര്‍ എന്നാണെന്റെ യഥാര്‍ഥ പേര്‌. മീന എന്നായിരുന്നു എന്നെ വിളിച്ചിരുന്നത്‌. പതിനഞ്ചാം വയസ്സില്‍ ഞാന്‍ എന്റെ ഔദ്ദ്യോഗിക നാമം മീന എന്നാക്കി. പേരു മാറ്റിയതിലൂടെ ഞാന്‍ എന്നെത്തന്നെ മാറ്റുകയായിരുന്നു. എന്നെ ചുറ്റിയിരുന്ന കോളോണിയല്‍ വസ്ത്രം അങ്ങനെ ഞാന്‍ ഊരിയെരിഞ്ഞു.

മീന എന്നത്‌ സംസ്കൃതത്തില്‍ മല്‍സ്യവും ഉറുദുവില്‍ ആഭരണവും അറബിയില്‍ തുറമുഖവുമാണ്‌
എഴുതുന്ന ചില നേരങ്ങളില്‍ എന്റെ ബോധം ഒരു ഒഴിഞ്ഞ ഇടമാണെന്ന് എനിക്ക്‌ തോന്നാറുണ്ട്‌.പൊട്ടും പൊടിയുമായി പലതും അവിടെ വന്നു വീഴുന്നു. കലങ്ങിയ അരുവിയുടെ ഒരു തെല്ല്, മരത്തിന്റെ കടും പച്ചയാര്‍ന്ന ഇലകള്‍, വരണ്ട വഴിയരികിലെ ഉരുളന്‍ കല്ലുകള്‍,സൂര്യവെളിച്ചത്തില്‍ പ്രകാശിക്കുന്ന വെളുത്ത ചുമര്‍, പ്രാവിന്‍ ചിറകുകള്‍, നരച്ച മേല്‍ക്കൂര... അങ്ങനെ പലതും.

വിവിധങ്ങളായ ബിംബങ്ങള്‍ ഓര്‍മകളില്‍ നിന്നും പുറപ്പെടുന്നു. ഓര്‍മകളില്‍ മാത്രമല്ലാതെ ഈ ബിംബങ്ങള്‍ നിലനില്‍ക്കണമെന്ന ഒരു അടങ്ങാത്ത ത്വരയുണ്ടാവുന്നു. അങ്ങനെ അവയ്ക്കു നിലനില്‍ക്കാനുള്ള ഇടമായി കവിത മാറുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഇരുണ്ട വിശാലതയിലൂടെ സുഡാനിലേക്കും തിരിച്ചും സഞ്ചരിക്കുമ്പോള്‍ ഇടം നഷ്ടപ്പെട്ട ഒരാളുടെ അവസ്ഥ ഞാന്‍ അനുഭവിക്കുന്നുണ്ടായിരുന്നു. മണല്‍ നിറഞ്ഞ മുറ്റവും ചുവന്ന മേല്‍ക്കൂരയുമുള്ള ഒരു വീട്‌ അപ്രത്യക്ഷമാവുന്നു എവിടെയാണത്‌? എനിക്കറിയില്ല. നഷ്ടപ്പെടലുകള്‍, അകന്നുനില്‍ക്കലുകള്‍ ഉണ്ടാക്കിയ കുട്ടിക്കാലത്തെ ഈ സംഭ്രമവിഹ്വലതകള്‍ എന്നില്‍ എന്നും ഉണ്ടായിരുന്നു. അത്‌ ഒരു ഇന്ദ്രജാലം പോലെ എന്നെ എഴുത്തിലേക്കു നയിച്ചു.

എഴുത്ത്‌ എനിക്കു പലപ്പോഴും ഞാന്‍ പിന്നിട്ട ഇടങ്ങളിലേക്കുള്ള മടക്കമാണ്‌.ഞാന്‍ എന്റെ അമ്മയില്‍ നിന്നും വന്നു.എന്റെ അമ്മൂമ്മയില്‍ നിന്നും വന്നു, എന്നുവന്നാല്‍ യാഥാസ്ഥിതികമായ ചുറ്റുപാടുകള്‍ വരിഞ്ഞുമുറുക്കിയ സ്ത്രീ പരമ്പരയുടെ പിന്തുര്‍ച്ചയല്ല.കുഞ്ഞുങ്ങളെ പ്രസവിക്കലും മുലയൂട്ടി വളര്‍ത്തലുമാണ്‌ സ്ത്രീയുടെ പരമമായ കര്‍മ്മം എന്ന ഉപദേശത്തിന്റെ എതിര്‍വഴിയായിരുന്നു ജീവിതത്തില്‍. വിവാഹിതയും അമ്മയുമായതോടൊപ്പം തന്നെ ഉദ്യോഗവും എഴുത്തും കൊണ്ടുനടന്നു. അങ്ങനെ സമൂഹം കര്‍ശനമായി നിലനിര്‍ത്തുവാന്‍ ശ്രമിച്ച സ്ര്തീ നിര്‍വചനങ്ങളോട്‌ കലഹിച്ചു.

പലപ്പോഴായുള്ള ദേശാടനങ്ങളിലൂടെ തകര്‍ന്നുപോയ ഒരു സ്ത്രീയാണു ഞാന്‍.
പല പ്രാവശ്യം വേരുകള്‍ പിഴുതെടുക്കപെട്ട ചെടി.
കേരളത്തിലും അലഹാബാദിലും സുഡാനിലും ന്യൂയോര്‍ക്കിലുമാണ്‌ ജീവിതം. ഇതാണ്‌ എന്റെ നാട്‌ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയായ്ക.മലയാളിയായ അമ്മയും,ഉത്തരേന്ത്യക്കാരനായ അച്ഛനും, ഇംഗ്ലീഷിലുള്ള എഴുത്തും ഉണ്ടാക്കിയ സ്വത്വപ്രതിസന്ധി വളരെ കടുത്തതാണ്‌.
എവിടെ നിന്നാണ്‌ ഞാന്‍ വരുന്നത്‌?എന്തിനാണ്‌ എഴുതുന്നത്‌? ആരാണ്‌ ഞാന്‍?അമേരിക്കയില്‍ ഇരുന്നെഴുതുന്ന ഒരു കവയത്രി, പക്ഷെ അമേരിക്കന്‍ കവയത്രിയാണൊ? അതൊ എഷ്യന്‍ അമേരിക്കന്‍ എഴുത്തുകാരിയോ? ഇംഗ്ലീഷില്‍ എഴുതുന്ന തെക്കെ ഇന്ത്യാക്കാരിപ്പെണ്ണ്‍? അതോ ഒരു മൂന്നാം ലോകരാജ്യത്തിന്റെ കവയത്രിയോ?
ഇപ്പോള്‍ ഞാന്‍ എവിടെയാണ്‌? എങ്ങോട്ടാണു പോകേണ്ടത്‌?

കേരളത്തില്‍ വരള്‍ച്ചക്കാലത്ത്‌ ഭൂഗര്‍ഭ ജലസ്ഥാനം അടയാളപ്പെടുത്തുവാന്‍ എത്തുന്ന ദിവ്യന്മാരെ ഓര്‍മ്മവരുന്നു. ജലമുള്ള സ്ഥലമെത്തുമ്പോള്‍ അവരുടെ കൈയ്യിലെ അഗ്രം കൂര്‍ത്ത വടി വിറയ്ക്കുവാന്‍ തുടങ്ങും. അതുപോലേ ഞാനും എന്റെ സ്ഥാനം കണ്ടെത്തുമോ?

ഒരു ഭാഷ മറക്കപ്പെടുമ്പോള്‍ അത്‌ എങ്ങോട്ടാണു പോകുന്നത്‌? സുഡാനിലെ ഖാര്‍ത്തൂമില്‍ നിന്ന്‌ബോംബെയില്‍ എത്തുന്ന നിമിഷം അറബിക്‌ നിറഞ്ഞു നിന്നിരുന്ന എന്റെ തലച്ചോര്‍ പൂര്‍ണ്ണമായും ഒഴിയും.പകരം ഹിന്ദി സ്ഥാനം പിടിയ്ക്കും പക്ഷേ മലയാളവും ഫ്രഞ്ചും ഇങ്ങനെ തലയില്‍നിന്നും ഒരിയ്ക്കലും ഒഴിഞ്ഞു പോയിട്ടില്ല. ഇത്‌ എഴുത്തില്‍ എപ്പോഴും സംഭവിക്കുണ്ട്‌.

യുദ്ധഭൂമിയുടെ അരികുകളിലായിരുന്നു എന്റെ കുട്ടിക്കാലം. ആഭ്യന്തരയുദ്ധം മുറുകിയ സുഡാനിലേക്കും തിരിച്ചുമുള്ള സമുദ്രയാത്രകള്‍. യാത്രയ്ക്കിടയ്ക്ക്‌ ഞങ്ങള്‍ യെമനില്‍ ഇറങ്ങാറുണ്ട്‌.അവിടെ തുറസ്സുകളില്‍ ബ്രിട്ടീഷ്‌ പട്ടാളമുണ്ടായിരുന്നു. തകര്‍ന്ന ചുമരുകള്‍ക്കിടയിലിരുന്ന് പോരാടുന്ന യെമനി യൊദ്ധാക്കളും. ഇപ്പോള്‍ ഇന്ത്യയില്‍ ഹിന്ദുഫാസിസ്റ്റുകള്‍ അഴിച്ചുവിടുന്ന അതിക്രമങ്ങള്‍.....എല്ലാം എന്നെ വ്യക്തിപരമായി ബാധിച്ചിട്ടുണ്ട്‌. എന്റെ ഗദ്യത്തിലും പദ്യത്തിലുമെല്ലാം അത്‌ അനുഭവിക്കാനാകും.

കുട്ടിക്കാലത്ത്‌ ഒരു ഇടവുമായി എന്നെ ബന്ധിപ്പിച്ചിരുന്നത്‌ എങ്ങനെയാണ്‌? കണ്ണുകളടച്ചു നില്‍ക്കുമ്പോള്‍, പഴങ്ങള്‍ നിറഞ്ഞ ഒരു വൃക്ഷത്തിന്റെ തഴ്‌ന്ന കൊമ്പില്‍ നാലുവയസ്സുകാരിയായ ഒരു പെണ്‍കുട്ടിയെ കാണാം. കടും പച്ചയിലകളുടെ പുതപ്പിനുള്ളിലാണവള്‍. മരക്കൊമ്പില്‍ കാലുകള്‍ പൂട്ടിയിട്ട്‌ തലകീഴായി തൂങ്ങിക്കിടന്ന് അവള്‍ കണ്ണുകള്‍ വിടര്‍ത്തി ചുറ്റും കാണുന്നു.തന്റെ പരുത്തിപ്പാവാട മുഖത്തേക്ക്‌ ഊര്‍ന്നുവീഴാതിരിക്കുവാന്‍ അത്‌ അവള്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ ഒതുക്കിവെച്ചിട്ടുണ്ട്‌. സൂര്യവെളിച്ചം അവളുടെ മുഖം തിളക്കമുള്ളതാക്കുന്നു. ആകാശവും കടും പച്ചയിലകളും ഭൂമിയും അവള്‍ തല കീഴായി കാണുകയാണ്‌. ഇലകള്‍ കൊണ്ടോ പാവാട കൊണ്ടോ അവളുടെ മുഖം മൂടുവാന്‍ ഒരു കാറ്റുപോലുമില്ല. അങ്ങനെ തൂങ്ങിക്കിടന്ന് അവള്‍ പതുക്കെ ആടിക്കൊണ്ടിരുന്നു. താഴെ യാത്രാവഴികള്‍ തലങ്ങും വിലങ്ങും മുറിച്ച ഭൂമിയിലേക്ക്‌ വരുവാന്‍ അവള്‍ തയ്യാറാവുന്നില്ല.

പെണ്‍കുട്ടിയുടെ ഉടല്‍ ഒരു ഉരുളന്‍ കല്ലുപോലെ അല്ലെങ്കില്‍ ചെടിയുടെ വേരുപോലെ പ്രകൃതിയുടെ ഭാഗമാണ്‌.പച്ചമരത്തില്‍ ഉറഞ്ഞ ചോര.

9 comments:

അനിലൻ said...

for blog event! :)

ഒരു “ദേശാഭിമാനി” said...

“മലയാളി ജനുസ്സിൽ”:) പ്പെട്ട പല എഴുത്തുകാരേയും, സാമൂഹ്യപ്രവർത്തകരേയും നമ്മൾ അറിയുന്നില്ല.

ഈ പരിചയപ്പെടുത്തലിനു നന്ദി!
നല്ല എഴുത്തും! അഭിനന്ദങ്ങൾ

നജൂസ്‌ said...

പരിചയപ്പെടുത്തലിന്‌ നന്ദി

ജ്യോനവന്‍ said...

വളരെ നന്ദി മാഷേ.

ഞാന്‍ ഇരിങ്ങല്‍ said...

വളരെ നന്നായിട്ടുണ്ട് ഈ പരിചയപ്പെടുത്തല്‍.
“മലയാളവും ഫ്രഞ്ചും ഇങ്ങനെ തലയില്‍നിന്നും ഒരിയ്ക്കലും ഒഴിഞ്ഞു പോയിട്ടില്ല. ഇത്‌ എഴുത്തില്‍ എപ്പോഴും സംഭവിക്കുണ്ട്‌“
ഈ വരികള്‍ സ്വത്വത്തെ തിരിച്ചറിയുന്നുവോ എന്ന് തോന്നിപ്പിക്കുന്നു. വേരുകള്‍ എത്ര ആഴത്തിലെക്ക് കടന്നു ചെല്ലുമ്പോഴും ഉടലിനെ മറക്കാത്തതു പോലെ ആ മലയാളം എന്നെ വല്ലാതെ സ്വാധീനിക്കുന്നുവെന്ന് പറയുമ്പോള്‍ അത് വായിക്കുന്ന വെറും മലയാളിയായ എനിക്ക് വല്ലാതെ സുഖം തോന്നുന്നു..

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Anonymous said...

“മരക്കൊമ്പില്‍ കാലുകള്‍ പൂട്ടിയിട്ട്‌ തലകീഴായി തൂങ്ങിക്കിടന്ന് അവള്‍ കണ്ണുകള്‍ വിടര്‍ത്തി ചുറ്റും കാണുന്നു.തന്റെ പരുത്തിപ്പാവാട മുഖത്തേക്ക്‌ ഊര്‍ന്നുവീഴാതിരിക്കുവാന്‍ അത്‌ അവള്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ ഒതുക്കിവെച്ചിട്ടുണ്ട്‌. “

ഇതിന്റെ വിഷ്വല്‍ ഓര്‍ക്കുമ്പോള്‍ മീനയെ മനസ്സിലാകുന്നു.
ഡാലി

Inji Pennu said...

അനിലാ‍ാ
:) ബ്ലോഗ് ഇവന്റില്‍ പങ്കെടുത്തതിനു വളരെ നന്ദി. ആശ തന്നതിനും അത് പാലിച്ചതിനും വളരെ വളരെ താങ്ക്സ്.

പാമരന്‍ said...

ആദ്യായിട്ടാണിവിടെ. വീണ്ടും വരാനുള്ള വകുപ്പുണ്ട്‌ :)

അനിലൻ said...

ദേശാഭിമാനി, നജൂസ്, ജ്യോനവന്‍, ഇരിങ്ങല്‍, ഡാലി, ഇഞ്ചി, പാമരന്‍

സന്തോഷം.